നടുക്കം മാറാതെ സിനിമാലോകം.. നടിയെ ആക്രമിച്ച കേസിൽ മുകേഷിന്റെ മൊഴിയും പുറത്ത്
Recommended Video

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്ക് മുറുക്കുന്നതാണ് സിനിമാ താരങ്ങളുടെ മൊഴികളെന്ന് വ്യക്തമാവുകയാണ്. റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള ചാനലുകള്‍ പുറത്ത് വിട്ട മൊഴിപ്പകര്‍പ്പുകള്‍ ചൂണ്ടിക്കാട്ടുന്നതും കാര്യങ്ങള്‍ ദിലീപിന് അനുകൂലമല്ല എന്ന് തന്നെയാണ്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് റിമി ടോമി, മഞ്ജു വാര്യര്‍, സിദ്ദിഖ് എന്നിവര്‍ അടക്കമുള്ളവരുടെ മൊഴി. കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയുടെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്.

മുകേഷ് വിവാദത്തിൽ
ഇടത് എംഎല്‍എ കൂടിയായ മുകേഷ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏറെ പഴി കേട്ടിരുന്നു. നടിക്കൊപ്പം നില്‍ക്കുന്നതിന് പകരം അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ അഴകൊഴമ്പന്‍ നിലപാട് എടുക്കുകയും ദിലീപിന് വേണ്ടി ഒച്ചയിടുകയും ചെയ്തത് വലിയ വിവാദമായിരുന്നു. സിപിഎമ്മിന് തന്നെ ഈ സംഭവം വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്തിരുന്നു.

പൾസർ സുനി ഡ്രൈവർ
കൂടാതെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒന്നരവര്‍ഷക്കാലത്തോളം മുകേഷിന്റെ ഡ്രൈവറായിരുന്നു എന്ന വിവരവും എംഎല്‍എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. മനോരമ ന്യൂസ് പുറത്ത് വിട്ട മൊഴിയില്‍ മുകേഷ് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. അമ്മയുടെ ഷോ 2013ല്‍ നടക്കുമ്പോള്‍ പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് സമ്മതിക്കുന്നു.

സുനിക്ക് ടിക്കറ്റ് കൊടുത്തിട്ടില്ല
എന്നാല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന ആ പരിപാടിയുടെ വിവിഐപി ടിക്കറ്റ് സുനിക്ക് കൊടുത്തിട്ടില്ല. നടിക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയത് അമ്മയുടെ ഷോ നടക്കുന്ന സമയത്താണ് എന്നാണ് പോലീസ് കണ്ടെത്തല്‍. സുനിയെ ദിലീപിന് പരിചയക്കൊടുത്തിയത് താനാണെന്ന ആരോപണം നേരത്തെ തന്നെ മുകേഷ് നിഷേധിച്ചിരുന്നു.

പ്രശ്നം അറിഞ്ഞിരുന്നു, ഇടപെട്ടില്ല
ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ശേഷം നടിയെ വിളിച്ചിരുന്നുവെന്നും മുകേഷ് നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് നടി നീതി കിട്ടണം എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചു. പരാതികള്‍ ഒന്നും ഇല്ലെന്നാണ് അറിഞ്ഞത്. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നു. പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ല.

അന്ന് ദിലീപ് തന്നെ വിളിച്ചു
അറസ്റ്റിലായ ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നുവെന്നും മനോരമ പുറത്ത് വിട്ട മുകേഷിന്റെ മൊഴിയില്‍ പറയുന്നു. ഫോണില്‍ ദിലീപിന്റെ മിസ്ഡ് കോള്‍ കണ്ടിരുന്നു. ദിലീപിനെ താന്‍ ആവശ്യമില്ലാതെ വിളിക്കാറില്ലെന്നും മുകേഷ് മൊഴി നല്‍കിയതായി മനോരമ വാര്‍ത്തയില്‍ പറയുന്നുണ്ട്. സിനിമാ താരങ്ങളുടേതായി പുറത്ത് വന്ന മൊഴികളെല്ലാം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

മുകേഷിനെതിരെ നടന്ന പ്രതിഷേധം
മുകേഷിന് നടിയെ ആക്രമിച്ച കേസുമായി ബന്ധമുണ്ടെന്ന് പിസി ജോര്‍ജ് അടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു. മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചടക്കം നടന്നിരുന്നു. മുകേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള പള്‍സര്‍ സുനിയുടെ ചിത്രം പുറത്ത് വന്നത് വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടികയുണ്ടായി.

സുനിയെ ഒഴിവാക്കിയത്
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് വിശദീകരണവുമായി രംഗത്ത് വരികയുമുണ്ടായി. പള്‍സര്‍ സുനി തന്റെ ഡ്രൈവര്‍ ആയിരുന്നുവെന്നത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം എംഎല്‍എ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാല്‍ പറഞ്ഞുവിട്ടുവെന്നുമാണ് മുകേഷ് പറഞ്ഞിരുന്നത്. വാഹനം ലോറിയുമായി തട്ടിയതോടെയാണ് സുനിയെ ഒഴിവാക്കിയതെന്ന് മൊഴിയില്‍ പറയുന്നു.

സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നത്
നടൻ സിദ്ദിഖ് നൽകിയ മൊഴിയിലും ദിലീപും നടിയും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായി സൂചനയുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുന്ന സിദ്ദിഖിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്: താന്‍ 1987 മുതല്‍ മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. താന്‍ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്.സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്.

അന്ന് ലാലിന്റെ വീട്ടിൽ പോയി
2017 ഫെബ്രുവരി 13ാം തിയ്യതി രാവിലെ തന്റെ ഫോണില്‍ നോക്കിയപ്പോള്‍ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ ആറരയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ചെയ്തു.ലാല്‍ ഉടനെ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. താന്‍ ഉടനെ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ തന്നോട് പറഞ്ഞു. താന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്നും പോയതിന് ശേഷം താന്‍ ലാലിന്റെ വീട്ടില്‍ നിന്നും മടങ്ങി.

ദിലീപ് അന്ന് നിരപരാധിയെന്ന് പറഞ്ഞു
രണ്ട് ദിവസം കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്ന് താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും ദിലീപ് പറഞ്ഞു. ദിലീപും നടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് താന്‍ പറഞ്ഞു.

നടി കാവ്യയെക്കുറിച്ച് മോശം പറഞ്ഞുവെന്ന്
2013ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസ്സയില്‍ വെച്ച് നടത്തിയിരുന്നു. താനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ട നടി കാവ്യയെക്കുറിച്ച് മോശമായി പലരോടും സംസാരിക്കുന്നുവെന്ന് കാവ്യ തന്നോട് പരാതി പറഞ്ഞു.അപ്പോള്‍ തന്നെ താന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല.

നടിക്ക് അവസരങ്ങളില്ലാതാക്കി
ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ട്.അപ്പോള്‍ ഇക്കാര്യത്തില്‍ ഇക്ക ഇടപെടേണ്ട എന്നും ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് തന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടത് കൊണ്ട് നടിയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി തനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു
എന്നുമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്ത് വിട്ട സിദ്ദിഖിന്റെ മൊഴി.












Click it and Unblock the Notifications