'എന്തിനാണ് സ്ത്രീകൾ പരാതി പറയുന്നത്'? സോഷ്യൽ മീഡിയയുടെ രോഷച്ചൂടറിഞ്ഞ് മംമ്ത മോഹൻദാസ്
കൊച്ചി: സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ച് മലയാള സിനിമാ രംഗത്ത് ഗൗരവ പൂര്‍ണമായ ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയത് സമീപകാലത്ത് മാത്രമാണ്. പാര്‍വ്വതി തിരുവോത്തും റിമ കല്ലിങ്കലും അടക്കമുളള ചിലരെങ്കിലും നിരന്തരമായി സ്ത്രീ സമത്വത്തിന് വേണ്ടി വാദം ഉയര്‍ത്തുന്നവരാണ്.
അതിനിടെ നടി മംമ്ത മോഹന്‍ദാസ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീ സമത്വത്തെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. രൂക്ഷമായ വിമര്‍ശനങ്ങളാണ് മംമ്തയ്ക്ക് നേരെ ഉയരുന്നത്.
ഒരു നാച്യുറല്‍ ഡിവിഷന്‍ ഉളളതാണ്
നടിമാരെ കൂടുതല്‍ ജഡ്ജ് ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ എന്നുളള അവതാരകനായ ആര്‍ജെ മൈക്കിന്റെ ചോദ്യത്തിനാണ് മംമ്ത മോഹന്‍ദാസ് സ്ത്രീ സമത്വവും സ്ത്രീ ശാക്തീകരണവും അടക്കമുളള വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീയും പുരുഷനും തമ്മില്‍ ഒരു നാച്യുറല്‍ ഡിവിഷന്‍ ഉളളതാണെന്ന് മംമ്ത മോഹന്‍ദാസ് പറയുന്നു.
വ്യക്തിപരമായി അത്തരമൊരു അനുഭവം ഇല്ല
ഇത് ഇവിടുത്തെ മാത്രം പ്രശ്‌നം അല്ല. പുരുഷന്മാരാല്‍ അരികുവത്ക്കരിക്കപ്പെടുന്നു എന്നത് സത്രീകള്‍ക്ക് എക്കാലത്തും തോന്നുന്നതാണ്. തനിക്ക് വ്യക്തിപരമായി അത്തരമൊരു അനുഭവം ഇല്ല. നാച്യുറല്‍ ഡിവിഷനുണ്ട് എന്നുളള കാര്യം പോലും കരിയര്‍ തുടങ്ങിയപ്പോള്‍ അറിയില്ലായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകള്‍ സംസാരിക്കുന്നത്.
അതിനൊരു ബാലന്‍സ് വേണം
ഇപ്പോള്‍ ജനിക്കുന്ന ഒരോ ആണ്‍കുഞ്ഞും പേടിച്ച് കൊണ്ടാണ് വളരുന്നത്. അത്രമാത്രം ഉറക്കെയാണ് സ്ത്രീകള്‍ തങ്ങളുടെ അടിച്ചമര്‍ത്തലുകളെ കുറിച്ച് വിളിച്ച് പറയുന്നത്. സ്ത്രീ ശാക്തീകരിക്കപ്പെട്ട ഒരു ലോകത്ത് ആ ആണ്‍കുട്ടി വളരുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ എന്നും മംമ്ത പറഞ്ഞു. അതിനൊരു ബാലന്‍സ് വേണം എന്നതാണ് നമ്മുടെ ഉദ്ദേശം. സമത്വം വേണം.
വളര്‍ത്തിയത് ഒരു ആണ്‍കുട്ടിയെ പോലെ
സമത്വത്തിന് വേണ്ടി ശ്രമിച്ച് നമ്മള്‍ ബാലന്‍സ് നഷ്ടപ്പെടുത്തുകയാണ് എന്നും മംമ്ത പറഞ്ഞു. ആണിനേക്കാളും കുറഞ്ഞവളാണ് എന്ന് തന്നെക്കുറിച്ച് തനിക്കൊരിക്കലും തോന്നിയിട്ടില്ല. താനൊരിക്കലും അതനുഭവിച്ചിട്ടില്ല. താനൊരു ഒറ്റക്കുട്ടിയാണ്. അച്ഛന്‍ തന്നെ വളര്‍ത്തിയത് ഒരു ആണ്‍കുട്ടിയെ പോലെ ആണ് എന്നും മംമ്ത പറഞ്ഞു.
എന്തിനാണ് അവര്‍ പരാതിപ്പെടുന്നത്
അതുകൊണ്ട് തന്നെ ലോകത്തെ കുറിച്ചുളള തന്റെ കാഴ്ചപ്പാട് വ്യത്യസ്തവുമാണ്. ഇവിടെ സ്ത്രീകള്‍ പരാതി പറയുമ്പോള്‍ താന്‍ ചിന്തിക്കാറുണ്ട് എന്തിനാണ് അവര്‍ പരാതിപ്പെടുന്നത് എന്ന്. നിങ്ങള്‍ക്ക് ചെയ്യാനുളളത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യൂ എന്നാണ് തനിക്ക് എല്ലാ സ്ത്രീകളോടും പറയാനുളളത് എന്നും മംമ്ത മോഹന്‍ദാസ് പറയുന്നു.
പ്രതിഫലത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്
സിനിമാ രംഗത്ത് നിന്ന് ഒരു തരത്തിലുളള നെഗറ്റീവ് അനുഭവവും തനിക്ക് ഉണ്ടായിട്ടില്ല. പെണ്‍കുട്ടി ആയത് കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. തനിക്കാതെ പറയാനുളളത് പ്രതിഫലത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട് എന്നത് മാത്രമാണ്. 15 വര്‍ഷം കൊണ്ട് ഒരു പുരുഷ താരത്തിന് ലഭിക്കുന്ന പ്രതിഫലത്തിന് ആനുപാതികമായല്ല സ്ത്രീകള്‍ക്ക് ലഭിക്കുന്നത് എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.
സ്ത്രീകള്‍ ഗ്രേസ്ഫുള്ളായിരിക്കണം
സ്ത്രീകള്‍ക്ക് സ്വയം പ്രകടിപ്പിക്കാന്‍ നിരവധി വേദികള്‍ വന്നിട്ടുണ്ട്. അത് അനാവശ്യമായി ഉപയോഗിക്കുന്നവുണ്ട്. കാരണം അവര്‍ കാലങ്ങളായി അടിച്ചമര്‍ത്തല്‍ നേരിടുന്നത് കൊണ്ടാണ്. ഒരു വേദി കിട്ടിയാല്‍ എന്തും വിളിച്ച് പറയാം എന്നുളള അധികാരത്തോടെ സംസാരിക്കുന്നവരുണ്ട്. സ്ത്രീകള്‍ ഗ്രേസ്ഫുള്ളായിരിക്കണമെന്നും അതാണ് അവരെ സ്ത്രീകളാക്കുന്നത് എന്നും മംമ്ത മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
Recommended Video
രൂക്ഷ വിമര്‍ശനം
മംമ്തയുടെ അഭിമുഖത്തിന് എതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ത്തുന്നത്. നിരവധി പേർ മംമതയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടിട്ടുണ്ട്. താൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് വിവേചനം ഇല്ലെന്ന നിലപാട് ശരിയല്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല സിനിമയിൽ നിന്നും വിവേചനമൊന്നും നേരിട്ടിട്ടില്ല എന്ന് പറയുന്ന മംമ്ത തന്നെ പ്രതിഫലകാര്യത്തിലുളള വ്യത്യാസത്തെ കുറിച്ച് പറയുന്നതിന് വിരോധാഭാസവും ചൂണ്ടിക്കാണിക്കപ്പെടുന്നു.