'വീട് ജപ്തി ഭീഷണിയിൽ, 6 ലക്ഷം വേണം'; ബാലയെ കാണാൻ ഓടിയെത്തി മോളി കണ്ണമാലി
മരണം നേരിട്ട് കണ്ടിട്ട് തിരിച്ച് വന്നയാളാണ് താനെന്നും ഇപ്പോഴും മക്കൾ തന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും മോളി

കൊച്ചി: അടുത്തിടെയായിരുന്നു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടി മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അവർ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രിയിൽ കഴിയവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു നടിയും കുടുംബവും അനുഭവിച്ചത്. ചികിത്സയ്ക്കായി ഇവർ സഹായം തേടുകയും നിരവധി പേർ അവർക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിലൊരാളാണ് നടൻ ബാല. ഇപ്പോഴിതാ ബാലയെ കാണാൻ നേരിട്ടെത്തിയിരിക്കുകയാണ് മോളി. മോളിയും കുടുംബവും സന്ദർശിച്ച വീഡിയോ ബാല തന്നെയാണ് പങ്കിട്ടത്. ബാലയുടെ വാക്കുകളിലേക്ക്

മോളി കണ്ണമാലിയും ബാലയും
'സന്തോഷമുള്ള കാര്യം പറയാനാണ്.
ഇതൊന്നും പ്ലാൻഡ് അല്ല. പ്ലാൻ ചെയ്ത് ചെയ്യാൻ ഇത് ഷൂട്ടിങ്ങല്ല, അഭിനയവുമില്ല. ഇത് ചാള മേരി, അമർ അക്ബർ അന്തോണി സിനിമയിൽ നല്ല കോമഡി ചെയ്തിരുന്നു. മരണം വരെ എത്തി. പക്ഷെ എന്തോ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാഗ്യം. ദൈവത്തിന്റെ കൃപ. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ട് തിരിച്ച് വന്നു'

ആരൊക്കെ നമ്മുടെ ഒപ്പം ഉണ്ടാകുമെന്ന് അറിയില്ലെന്ന് ബാല
'അന്ന് ഞാനൊരു വീഡിയോ ഇട്ടിരുന്നു. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുകയാണ്. അന്ന് ഞാൻ കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നു. എപ്പോഴും ഞാൻ പറയുന്നൊരു കാര്യമുണ്ട്,നമ്മൾ ജനിക്കുമ്പോൾ നമ്മുടെ അച്ഛനും അമ്മയും ആരെന്ന് നമ്മുക്ക് അറിയാൻ പറ്റില്ല. പക്ഷെ മരിക്കുമ്പോൾ ആരൊക്കെ നമുക്ക് ഒപ്പമുണ്ടാകുമെന്ന് അറിയാൻ പറ്റും', ബാല പറഞ്ഞു.

മോളിക്ക് ചെക്ക് കൈമാറി ബാല
ഇതിനിടയിൽ ബാല മോളിക്ക് ഒരു ചെക്കും കൈമാറി. ' ഇത് ഞാൻ തരുന്നത് ആശുപത്രി ചെലവിനും മറ്റ് ചെലവുകൾക്കും വേണ്ടിയാണ്. കലാകാരൻ വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവർ ആളുകൾക്കുള്ളിൽ ജീവിച്ചിരിക്കും.ചേച്ചിയെ എന്തായാലും ദൈവം തിരിച്ച് തന്നില്ലേ', ബാല പറഞ്ഞു.

മരണം നേരിട്ട് കണ്ടിട്ട് തിരിച്ച് വന്നയാളാണെന്ന് മോളി
'എനിക്ക് വേറെ ആഗ്രഹങ്ങൊന്നുമില്ല. മരണം നേരിട്ട് കണ്ടിട്ട് തിരിച്ച് വന്നയാളാണ് ഞാൻ. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ മത്സ്യതൊഴിലാളികളാണ്. ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്... എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു. കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്'.

ബാല സാർ എന്നെ സഹായിച്ചു
'പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. ഞാനത് പറയാനാണ് ബാല സാറിന്റെ അടുത്ത് വന്നത്. ഞാൻ കിടപ്പിലായപ്പോഴും എന്റെ മകൻ ഓടി വന്നു, ബാല സാർ എന്നെ സഹായിച്ചു. ഇന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങിയിട്ട് ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്. എന്റെ ആഗ്രഹം കൂടി അറിയിക്കാനാണ് ഞാൻ വന്നത്. എനിക്കും ബാലയ്ക്കും ആഗ്രഹമുണ്ട് ഒരുമിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന്', മോളി പറഞ്ഞു.












Click it and Unblock the Notifications