'എന്നെ സിനിമയിലേക്ക് കൊണ്ടുവരേണ്ടെന്ന് തീരുമാനിച്ചവർ,ആരാണെന്ന് എല്ലാവർക്കുമറിയാം'; തുറന്ന് പറഞ്ഞ് പാർവതി
കൊച്ചി: ജോലി ചെയ്യുന്നിടത്ത് താൻ എന്നും ഒരു ആക്റ്റിവിസ്റ്റ് തന്നെ ആയിരിക്കുമെന്ന് നടി പാർവ്വതി തിരുവോത്ത്. തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ മാറുന്നത് വരെ അതിനെതിരെ പറയും. തന്റെ വർക്ക് സ്പേസിൽ തെറ്റായ കാര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് മാറ്റിക്കൂടെ എന്ന് പറയുന്നതിനെക്കാൾ ഞാനായി ഇറങ്ങി തിരിഞ്ഞ് മാറ്റുന്നതാണ് നല്ലതെന്നാണ് താൻ കരുതുന്നതെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ഒരു സമയത്ത് സിനിമകൾ വളരെ അധികം കുറഞ്ഞ് വരുമ്പോൾ ഞാൻ തന്നെ ഇറങ്ങി ഡയറക്ട് ചെയ്ത് , പ്രൊഡ്യൂസ് ചെയ്ത് സിനിമ ഉണ്ടാക്കേണ്ടി വരും എന്ന ഭയം ഉണ്ടായിരുന്നു. ഞാനൊരു പ്രശ്നക്കാരിയാണ് എന്നെ അതിലേക്ക് കൊണ്ടുവരേണ്ടെന്ന് പലരും തീരുമാനിച്ച് കാണും. അവർ ആരാണെന്ന് നമ്മുക്ക് സിനിമാ മേഖലയിൽ നിന്ന് തന്നെ വളരെ വേഗത്തിൽ ആലോചിച്ച് എടുക്കാവുന്നതേയുള്ളൂ.

എന്ത് വീണ് കിട്ടിയാലും ആ സമയത്ത് കരുണ ആയിട്ടേ തോന്നുകയുള്ളൂ. അപ്പോഴാണ് ഉയരെ എന്ന ചിത്രം കിട്ടിയത്. തന്റെ ആദ്യ ചിത്രമായ നോട്ട് ബുക്കിന്റെ പ്രൊഡ്യൂസേഴ്സും എഴുത്തുകാരുമായിരുന്നു ആ ചിത്രം എനിക്ക് തന്നത്. കരുണ എന്ന നിലയ്ക്കല്ല, നിങ്ങൾക്കേ ആ ചിത്രം ചെയ്യാൻ കഴിയുള്ളൂ നിങ്ങളെ വേണ്ടു എന്ന് പറഞ്ഞാണ് അവർ എന്നെ സമീപിച്ചത്', പാർവ്വതി പറഞ്ഞു.

എന്നെ സംബന്ധിച്ച് ഞാൻ വർക്ക് ചെയ്യുന്ന ഇടത്ത് ഞാൻ എപ്പോഴും ആക്റ്റിവിസ്റ്റായിരിക്കും, തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ മാറുന്നത് വരെ ഞാൻ അതിനെതിരെ പറയുമെന്നും പാർവ്വതി വ്യക്തമാക്കി. 'എൻറെ വർക്ക് സ്പേസിൽ തെറ്റായ കാര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് മാറ്റിക്കൂടെ എന്ന് പറയുന്നതിനെക്കാൾ ഞാനായി ഇറങ്ങി തിരിഞ്ഞ് മാറ്റുന്നതാണ് നല്ലത്. ഞാനും അതിന് തയ്യാറാകും, മറ്റുള്ളവരെ കൊണ്ട് അതിന് പ്രേരിപ്പിക്കുകയും ചെയ്യും', നടി പറഞ്ഞു.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരേയും താരം പ്രതികരിച്ചു. 'ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്ന സാഹചര്യം പോലും ഉണ്ടായില്ല. റിപ്പോർട്ട് പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു സർക്കാർ പിന്നീട് പറഞ്ഞത്. ഇനി ഞാൻ അതിനെ കുറിച്ച് ചോദിക്കില്ല. മാധ്യമങ്ങൾ തന്നോടല്ല സർക്കാരിനോടാണ് കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് ചോദിക്കേണ്ടത്. അബ്യൂസ് ഏൽക്കേണ്ടതും അവർ ചെയ്യാത്ത പണിക്ക് മറുപടി പറയേണ്ടതും ഞങ്ങൾ. അതൊരു ശരിയായ കാര്യമല്ലല്ലോ', നടി പറഞ്ഞു.

'തുടക്കത്തിൽ അഭിമുഖങ്ങളിൽ വ്യക്തിപരമായ പല കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന മറുപടിയാണ് താൻ നൽകിയിട്ടുള്ളത്. അതുകൊണ്ടാണ് പിന്നീട് അങ്ങനെയുളള ചോദ്യങ്ങൾ ഇല്ലാതിരുന്നത്. മറ്റുള്ളവരെ യാതൊരു തരത്തിലും ബാധിക്കാത്ത വിഷയങ്ങളാണ് അതൊക്കെ. എന്റെ ജോലി എന്നത് അഭിനയമാണ്. അത് നല്ലതാണോ മോശമാണോയെന്ന് മറ്റുള്ളവർക്ക് വിമർശിക്കാം. ഒരു കഥാപാത്രത്തെ മികച്ചതാക്കാം എന്നത് മാത്രമാണ് എന്റെ ജോലി'

' ഞാൻ എന്ന വ്യക്തി ആരാണ്, എന്ത് ചെയ്യുന്നു, കഴിക്കുന്നു, ഏത് നിറമാണ് ഇഷ്ടം എന്ന ചോദ്യങ്ങളൊന്നും ചോദിക്കേണ്ടെന്ന് ഞാൻ തന്നെ നൽകിയ നിർദ്ദേശമാണ്.വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നതൊക്കെ ഗോസിപ്പാണ്. സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഞാൻ കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്നത്. വ്യക്തിപരമായ കാര്യങ്ങൾ എന്റെ സർക്കിളിൽ ഉള്ളവരുമായി മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്', പാർവ്വതി വ്യക്തമാക്കി.

'താൻ തിരഞ്ഞെടുക്കുന്ന സിനിമകളോട് അതിന്റെ ചർച്ചകളുടെ ഭാഗമാകാൻ കഴിയുന്ന പ്രിവിലേജ് 17 വര്‌ഷം കൊണ്ടാണ് ഞാൻ നേടിയെടുത്തത്. ഒരു നടനെ സംബന്ധിച്ച് അത്തരമൊരു പ്രിവിലേജ് രണ്ട് വർഷം കൊണ്ട് ലഭിക്കും.കഥ പറയാൻ വന്നവരോട് നോ എന്ന് ഞാൻ പറഞ്ഞെങ്കിൽ ചിലർ ചോദിക്കും അതിന് കാരണമെന്തെന്ന്. യോജിച്ച് പോകാൻ പറ്റാത്ത കാര്യങ്ങൾ ഉള്ളത് കൊണ്ടാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് മാറ്റി വരൂവെന്ന് ആരോടും പറഞ്ഞിട്ടില്ല. നിങ്ങൾ തന്നെ ഈ ഭാഗം അഭിനയിക്കണമെന്ന് പറഞ്ഞാൽ അത് ഞാൻ അംഗീകരിക്കും. അങ്ങനെ ഉള്ളവർ റീവർക്ക് ചെയ്യട്ടെയെന്ന് പറയും. അല്ലാതെ ഈ നടൻ വേണ്ട, അത് മാറ്റൂ എന്നൊന്നും പറയാറില്ല', പാർവ്വതി പറഞ്ഞു.












Click it and Unblock the Notifications