പിഡബ്ല്യുഡി ജീവനക്കാരെ ആദിവാസികള്‍ ബന്ദികളാക്കി : മോചിപ്പിച്ചത് എട്ടു മണിക്കൂറിനു ശേഷം
മലപ്പുറം: ആദിവാസി കോളനികളോട് പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും അനുവര്‍ത്തിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സഭയുടെ നേതൃത്വത്തില്‍ കോളനിവാസികള്‍ മഞ്ചേരി ഡിവിഷന്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറെയും ജിവനക്കാരെയും ബന്ദികളാക്കി. ഓഫിസ് ഉപരോധിച്ച പ്രവര്‍ത്തകര്‍ ഓഫീസ് വളപ്പിലെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണിയും മുഴക്കി. കോളനികളിലേക്കുള്ള ഏക പാത വര്‍ഷങ്ങളായി ഗതാഗത യോഗ്യമാക്കാത്തതാണ് സമരത്തിലേക്ക് വഴിവെച്ചത്. തുടര്‍ന്ന് 45 ദിവസത്തിനകം അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ബന്ദികളെ മോചിപ്പിച്ചത്.
ചോദ്യപേപ്പർ ചോർന്നു! സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി...
എകെഎസ് വണ്ടൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലെത്തിയ 50-ാളം പ്രവര്‍ത്തകര്‍ പകല്‍ 11 മണിയോടെ ഉപരോധ സമരം ആരംഭിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരിഷിനെ ഓഫിസില്‍ പൂട്ടിയിട്ടായിരുന്നു സമരം. ഇതോടെ അഞ്ച്് വനിതാ ജീവനക്കാരുള്‍പ്പെടെ 20 ജീവനക്കാര്‍ ഓഫിസിനകത്ത് കുടുങ്ങി. മമ്പാട് ഗ്രാമപഞ്ചായത്തിലെ മുണ്ടേന്തോട്, വീട്ടിക്കുന്ന്, മാടം, കല്ലുവാരി, എടക്കോട്, ആനന്തല്ല്, അമരപ്പലം, പൊലിയപ്പാറ കോളനികളിലെ വികസനം അട്ടിമറിക്കുന്നതിലും ഈ കോളനികളിലേക്കുള്ള ഏക സഞ്ചാര പാതയായ മുണ്ടേങ്ങര-പുള്ളിപ്പാടം-വീട്ടിക്കുന്ന് റോഡ് 17 വര്‍ഷമായി അറ്റകുറ്റ പണി നടത്താത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം.
ഉപരോധ സമരത്തെ തുടര്‍ന്ന് വിവിധാവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്കും ഓഫിസില്‍ പ്രവേശിക്കാനായില്ല. സമരക്കാരുമായി ആദ്യഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്നപരിഹാരമില്ലാതെ മടങ്ങില്ലെന്ന പ്രഖ്യാപനവുമായി സ്ത്രീകളടക്കമുള്ള കോളനിവാസികള്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചു.

ഇതിനിടെ ചര്‍ച്ചക്കെത്തിയ ഏറനാട് താലൂക്ക് തഹസില്‍ദാര്‍ പി സുരേഷിനേയും ഓഫിസില്‍ നിന്നും പുറത്തു പോവാന്‍ സമരക്കാര്‍ അനുവദിച്ചില്ല. പോലിസിന്റെ സാന്നിധ്യത്തില്‍ തുടര്‍ന്നു നടന്ന ചര്‍ച്ചകളിലും ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടില്‍ ആദിവാസികള്‍ ഉറച്ചു നിന്നു. പരിഹാരമില്ലാതെ തുടര്‍ന്ന ചര്‍ച്ചകള്‍ക്കിടെ വീട്ടിക്കുന്ന് കോളനിയിലെ കുമാര്‍ദാസ്, സുധീഷ് എന്നിവര്‍ ഓഫിസ് വളപ്പിലെ ആല്‍മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇതോടെ കൂടുതല്‍ പോലീസും ഫയര്‍ ഫോഴ്സും ആമ്പുലന്‍സും സ്ഥലത്തെത്തി. മരത്തില്‍ കയറാനുള്ള മാടം കോളനി മൂപ്പന്‍ സുന്ദരനെ പോലിസ് തടഞ്ഞു.
ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മലപ്പുറം എ ഡി എം വി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരത്തിന് കളമൊരുങ്ങിയത്. 45 ദിവസത്തിനകം പാത ഗതാഗത യോഗ്യമാക്കാമെന്നും മഴക്കാലത്തിനു ശേഷം ടെണ്ടര്‍ വിളിച്ച് ടാറിംഗ് പൂര്‍ത്തിയാക്കാമെന്നും ഡെപ്യൂട്ടി കലക്ടര്‍ സമരക്കാര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കി. ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, സിഐ എന്‍ ബി ഷൈജു, എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ആര്‍ സുബ്രഹ്മണ്യന്‍, ഏരിയ സെക്രട്ടറി എന്‍ കണ്ണന്‍, വാര്‍ഡ് അംഗം എ ജെ ബിജു, ബ്ലോക്ക് അംഗം കാപ്പില്‍ ജോയ്, അബ്ദു റസാഖ്, എം സി കുമാര്‍ദാസ്, കെ ബാബു, തങ്കമണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അനുരഞ്ജന ചര്‍ച്ചയ്ക്കു ശേഷം രാത്രി ഏഴു മണിയോടെയാണ് ഓഫിസില്‍ നിന്നും ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനായത്.
ആദിവാസികളുടെ സദ്യയും ജീവനക്കാരുടെ പട്ടിണിയും
മമ്പാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് മഞ്ചേരി ഡിവിഷന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷിനെ ബന്ദിയാക്കിയപ്പോള്‍ അതോടൊപ്പം ഓഫീസിനകത്ത് കുടുങ്ങിപ്പോയ 20 ജീവനക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലുമാകാതെ ഭീതിയുടെ നിഴലില്‍ കഴിഞ്ഞത് എട്ടു മണിക്കൂര്‍. രാവിലെ 11 മണിയോടെ അപ്രതിക്ഷിതമായി എത്തിയ സമരക്കാര്‍ വാതില്‍ പുറത്തു നിന്ന് പൂട്ടുകയായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യവുമായി കുത്തിയിരിപ്പ് സമരവും ആരംഭിച്ചു. ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാണി ബിജുവടക്കം അഞ്ച് വനിതാ ജീവനക്കാരും അകത്ത് കുടുങ്ങിയിരുന്നു. ഉച്ച ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങാനാവാതെ പലരും പ്രയാസപ്പെട്ടു. എന്നാല്‍ സമരക്കാര്‍ ഓഫീസ് വരാന്തയില്‍ നാക്കില വിരിച്ച് ഗംഭീര സദ്യയാണ് വിളമ്പിയത്. ഭക്ഷണമെത്തിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ച് സദ്യക്കു മുമ്പില്‍ നിരനിരയായി ഇരുന്നു. സുഭിക്ഷമായി ഉണ്ട് സമരക്കാര്‍ ഏമ്പക്കം വിടുമ്പോള്‍ ഓഫീസിനകത്ത് ഇതികര്‍ത്തവ്യമൂഡരായി ഇരിക്കാനായിരുന്നു ജീവനക്കാര്‍ക്ക് യോഗം.












Click it and Unblock the Notifications