പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കും എന്ന് സുപ്രിംകോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു.
ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതത് അടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി.
ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലിൽ കെഎസ്ആർടിസി വ്യക്തം ആക്കിയിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആർടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ച ആയെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെ ആണെന്നുമാണ് കെഎസ്ആർടിസി സുപ്രിം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നത്...
ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ ചോദ്യം ചെയ്തു. മുൻ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ആണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതെന്നും കെഎസ്ആർടിസി സുപ്രീംകോടതിയിൽ പറഞ്ഞു.
സാമൂഹിക വിഷയങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആർ ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.