വയനാട്ടിൽ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല! ട്രോളി ജയശങ്കർ
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലും വയനാട്ടിലും മത്സരിക്കാനുളള സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വടകരയിൽ കെ മുരളീധരൻ തന്നെയാണ് സ്ഥാനാർത്ഥി എന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയേക്കും എന്നതാണ് ഏറ്റവും പുതിയ ട്വിസ്റ്റ്.
ടി സിദ്ദിഖിന്റെ സീറ്റ് മോഹങ്ങളെ അപ്പാടെ തല്ലിക്കെടുത്തിക്കൊണ്ടാണ് വയനാട്ടിലേക്കുളള രാഹുൽ ഗാന്ധിയുടെ മാസ്സ് എൻട്രി. തല്ലുപിടിച്ച് നേടിയ സീറ്റ് കൈവിട്ട് പോയ മനോവിഷമത്തിലാണ് ടി സിദ്ദിഖ്. രാഹുലിന്റെ വരവിനെയും സിദ്ദിഖ് തേഞ്ഞതിനേയും പരിസഹിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.

വയനാടിനായി തല്ല്
കോൺഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോൺഗ്രസിൽ ഗ്രൂപ്പുകൾ തമ്മിൽ വൻ ഏറ്റുമുട്ടൽ തന്നെ നടന്നിരുന്നു. ടി സിദ്ദിഖിനെ മത്സരിപ്പിക്കാൻ വേണ്ടിയാണ് എ ഗ്രൂപ്പ് രംഗത്ത് വന്നത്.

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തലയും ഐ ഗ്രൂപ്പും നിലപാട് എടുത്തു. ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ട് പോയി. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അയയില്ല എന്ന ഘട്ടത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു. സമവായമുണ്ടാക്കി സ്ഥാനാർത്ഥിയായി സിദ്ദിഖിനെ തന്നെ നിയോഗിച്ചു.

സിദ്ദിഖ് പ്രചാരണവും തുടങ്ങി
ഔദ്യോഗിക പ്രഖ്യാപനം വന്നില്ല എങ്കിലും ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണവും തുടങ്ങി. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതിൽ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഉമ്മൻ ചാണ്ടി ഗ്രൂപ്പ് ആഹ്ളാദിക്കുന്നതിനിടെയാണ് കെസി വേണുഗോപാൽ കേന്ദ്രത്തിൽ ചരട് വലിച്ചത്. തന്നെ വെട്ടിയ ഉമ്മൻ ചാണ്ടിയെ ചെന്നിത്തലയും കൂട്ടരും മറുവെട്ട് വെട്ടിയിരിക്കുന്നു.

ട്രോളി ജയശങ്കർ
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തുന്ന സാഹചര്യത്തെ അടപടലം ട്രോളിയിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'വയനാട്ടിൽ കോൺഗ്രസിന്റെ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയിൽ പറഞ്ഞപ്പോൾ നമ്മളാരും ഇത്രയും കരുതിയില്ല. ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, വിവി പ്രകാശ് എന്നിങ്ങനെ ഏതാനും ലോക്കൽ നേതാക്കളേ ആ സമയത്ത് കെപിസിസിയുടെയും ഹൈക്കമാൻഡിൻ്റെയും പരിഗണനയിൽ ഉണ്ടായിരുന്നുള്ളൂ

ചാണ്ടി പറന്ന് വന്നു, ചെന്നിത്തല പിണങ്ങി
സീറ്റിനു വേണ്ടി എ ഐ ഗ്രൂപ്പുകൾ തമ്മിൽ വമ്പിച്ച കടിപിടി നടന്നു. ഉമ്മൻചാണ്ടി ആന്ധ്രയിൽ നിന്ന് പറന്നുവന്നു; രമേശ് ചെന്നിത്തല ദൽഹിയിൽ നിന്ന് പിണങ്ങിപ്പോയി. ഒടുവിൽ ടി സിദ്ദിഖിന്റെ പേര് സർവ സമ്മതമായി അംഗീകരിച്ചു.സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണം തുടങ്ങി.

രാഹുൽജിക്കു വീണ്ടുവിചാരം
മതിലെഴുത്ത് പകുതിയായി. പോസ്റ്ററിൻ്റെ അച്ചടി ശിവകാശിയിൽ തകൃതിയായി നടക്കുന്നു. അപ്പോഴാണ് രാഹുൽജിക്കു വീണ്ടുവിചാരം ഉണ്ടായത്. അമേതിക്കു പുറമെ ദക്ഷിണേന്ത്യയിൽ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണം. വയനാടാണെങ്കിൽ ഉത്തമം.

പാവം സിദ്ദിഖ്
പാവം സിദ്ദിഖ്. നേതാവിനു വേണ്ടി 'സന്തോഷ സമേതം' പിൻമാറി. രാഹുലിന്റെ മഹാമനസ്കതയെ കോൺഗ്രസ് നേതാക്കളും മനോരമാദി മാധ്യമങ്ങളും നിതരാം പ്രശംസിക്കുന്നു. കേരളത്തിനുളള അംഗീകാരം' എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications