വേലപ്പൻ സഖാവിന്റെ കാര്യം തീരുമാനമായി, വേല, വേലപ്പനോട് വേണ്ടാ, സർക്കാരിനെ ട്രോളി ജയശങ്കർ
കൊച്ചി: പ്രളയത്തിന് ഒരു വര്‍ഷം തികയും മുന്‍പേ വീണ്ടും മഴ ദുരിതം കേരളത്തിനേറ്റ വലിയ പ്രഹരമായിരിക്കുകയാണ്. ആദ്യ പ്രളയത്തോടെ തന്നെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ല് തകര്‍ന്നിരിക്കുകയാണ് കേരളം. സര്‍ക്കാരിനെ സഹായിക്കാന്‍ മലയാളികള്‍ ഒന്നടങ്കം മുണ്ടുമുറുക്കിയുടുത്ത് കൈ കോര്‍ത്തിരിക്കുന്നു. അതിനിടെ ഒരു ലക്ഷം രൂപയിലധികം ശമ്പളത്തില്‍ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി ഹൈക്കോടതി അഭിഭാഷകന്‍ എ വേലപ്പന്‍ നായരെ സർക്കാർ നിയമിച്ചത് വിവാദത്തിലായിരിക്കുകയാണ്.
സര്‍ക്കാരിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''ആറ്റിങ്ങലെ തോറ്റ എംപിയെ ദൽഹിയിലെ സ്ഥാനപതിയായി നിയമിച്ചതിനു പിന്നാലെ സഖാവ് എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ മുഖ്യമന്ത്രിയുടെ വ്യവഹാര കാര്യസ്ഥനായി നിയമിച്ചു സർക്കാർ ഉത്തരവായി.
ഹൈക്കോടതിയിൽ സർക്കാരിന്റെ കേസു നടത്താൻ അഡ്വക്കറ്റ് ജനറലുണ്ട്, അഡീഷണൽ ഏജിമാർ രണ്ടു പേരുണ്ട്, പ്രോസിക്യൂഷൻ ഡയക്ടർ ജനറലും അഡീഷണൽ ഡയറക്ടറുമുണ്ട്, കോടതിയ്ക്കകത്തും പോലീസ് അകമ്പടിയോടെ നീങ്ങുന്ന സ്റ്റേറ്റ് അറ്റോർണിയുണ്ട്. ഇതിനൊക്കെ പുറമേ സ്പെഷ്യലും വഷളും സീനിയറും ജൂനിയറുമായി നൂറിലധികം ഗവണ്മെന്റ് പ്ലീഡർമാർ വേറെയുമുണ്ട്.
എന്നിട്ടും പ്രധാന കേസുകൾ തോൽക്കുന്നു. കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാൻ കഴിഞ്ഞില്ല. ഇതിനൊക്കെ ഒരേയൊരു ഒറ്റമൂലി ഒരു വ്യവഹാര കാര്യസ്ഥനെ നിയമിക്കലാണ്. അങ്ങനെ വേലപ്പൻ സഖാവിൻ്റെ കാര്യം തീരുമാനമായി. സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല. വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം. ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ? വേല, വേലപ്പനോട് വേണ്ടാ''! എന്നാണ് പോസ്റ്റ്.