'മണിയാശാനോടും വേണുഗോപാലിനോടും പകവീട്ടുകയാണ്'.. രൂക്ഷ പരിഹാസവുമായി ജയശങ്കര്‍
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം താന്‍ അറിഞ്ഞിരുന്നില്ല എന്നായിരുന്നു എസ്പി വേണുഗോപാല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ എസ്പിയെ ആദ്യമേ തന്നെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ എസ്ഐ സാബു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
കസ്റ്റഡി മരണത്തില്‍ ജില്ലാ പോലീസ് മേധാവിയപടെ പങ്ക് ഗൗരവകരമായി കാണണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് എസ്പിയെ കുടുക്കുന്ന മൊഴി സാബു നല്‍കിയത്.

വെട്ടിലായി എസ്പി
സ്പെഷ്യല്‍ ബ്രാഞ്ച് വാട്സ് ആപ് ഗ്രൂപ്പിലും രേഖാമൂലവും രാജ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത വിവരം താന്‍ എസ്പിയെ അറിയിച്ചിരുന്നുവെന്ന് എസ്ഐ ബാബുവിന്‍റെ മൊഴിയില്‍ പറയുന്നു. രാജ്കുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ഉടൻ റിമാൻഡ് ചെയ്യണമെന്നും രാജ്കുമാറിനെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കരുതെന്നും ആവശ്യപ്പെട്ടത് എസ്‌പിയാണ്. രാജ്കുമാർ തട്ടിയ പണം കണ്ടെത്തിയതിനു ശേഷം മതി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുന്നതെന്നും എസ്‌പി വേണുഗോപാൽ നിർദ്ദേശിച്ചിരുന്നുവെന്നും സാബു മൊഴി നല്‍കിയിട്ടുണ്ട്.

മന്ത്രി മണി ആശാന്‍
അതേസമയം വേണുഗോപാലിനെതിരെ ഇതുവരെ നടപടി എടുക്കാത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഡ്വ ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കുടുക്കാൻ അനുവദിക്കില്ല. പീരുമേട് ജയിലിൽ ഒരു തടവുകാരൻ ന്യുമോണിയ പിടിച്ചു മരിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി സഖാവ് വേണുഗോപാലിന് ഒരു പങ്കുമില്ല. ഇക്കാര്യം പാർട്ടി ജില്ലാ കമ്മറ്റിയും മന്ത്രി മണിയാശാനും നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാൽ ചില മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം തുടരുന്നത് തീർത്തും അപലപനീയമാണ്.

അസൂയകൊണ്ടാണ്
സത്യസന്ധനും കർമകുശലനുമായ ഒരു നിയമപാലകനാണ് സ. വേണുഗോപാൽ. വിശ്വാസം കൊണ്ട് കമ്മ്യൂണിസ്റ്റ് ആണെങ്കിലും കർമ്മം കൊണ്ട് തികഞ്ഞ ഗാന്ധിയൻ. ആരെയും സ്വന്തം കൈ കൊണ്ട് നുളളി നോവിക്കില്ല, കൈക്കൂലി കൈകൊണ്ട് വാങ്ങില്ല. ഇദ്ദേഹം യശ:ശരീരനായ സഖാവ് സത്യമംഗലം വീരപ്പന്റെ വകയിൽ ഒരു അമ്മാച്ചൻ്റെ മകനാണെന്ന് ചില കുബുദ്ധികൾ പറയുന്നത് അസൂയ കൊണ്ടാണ്.

പേടി സ്വപ്നമായി
വേണു സഖാവിൻ്റെ കാര്യപ്രാപ്തിയും കൈ നനയാതെ മീൻ പിടിക്കാനുളള കഴിവും ബോധ്യപ്പെട്ടതു കൊണ്ടാണ് ഇടുക്കിയിൽ പോസ്റ്റ് ചെയ്തത്. പാർട്ടിയും സർക്കാരും ഏല്പിച്ച എല്ലാ ഉത്തരവാദിത്തവും അദ്ദേഹം ഭംഗിയായി നിറവേറ്റി. കയ്യേറ്റക്കാരുടെയും കളളവാറ്റുകാരുടെയും കഞ്ചാവ് കൃഷിക്കാരുടെയും പേടിസ്വപ്നമായി മാറി.
മാങ്ങയുളള മാവിന് ഏറു കിട്ടും. കഴിവുള്ള ഉദ്യോഗസ്ഥന് ശത്രുക്കളുണ്ടാകും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.

മണിയാശാന്റെ രാജി ചോദിക്കും
വേണുഗോപാലിനോടും മണിയാശാനോടും പാവപ്പെട്ടവരുടെ പാർട്ടിയോടും പക തീർക്കാൻ എതിരാളികൾ പീരുമേട്ടിലെ ജയിൽ മരണം അവസരമാക്കുകയാണ്.
ഇന്ന് വേണുവിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നവർ നാളെ മണിയാശാന്‍റെ രാജി ചോദിക്കും, മറ്റന്നാൾ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു വാദിക്കും. അതൊന്നും നടപ്പില്ല.

എല്ലാം ശരിയാകും
ഈ സർക്കാർ ഇതേപോലെ തന്നെ ഇനിയും ഭരിക്കും. ശൈലി മാറ്റുന്ന പ്രശ്നമില്ല.പാർലമെന്റ് തെരഞ്ഞെടുപ്പിലെ അത്യുജ്ജല വിജയം വരുന്ന പഞ്ചായത്ത്- മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. എൽഡിഎഫ് വീണ്ടും വരും, എല്ലാം ശരിയാകും.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications