സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നു? സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങിയേക്കില്ല
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലം പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിര്‍ത്തി വെച്ച സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല എന്നാണ് തീരുമാനം.
കൂടാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനമായിട്ടുണ്ട്. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെ ആയിരുന്നു നിയോഗിച്ചിരുന്നത്. ഇവരെ തിരിച്ച് വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയിന്‍ മേലുള്ള തുടര്‍നടപടികള്‍ ഇനി കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതി എന്നാണ് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്.
പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. മാത്രമല്ല വിദേശ വായ്പക്കുള്ള സാധ്യതകളും മങ്ങിയിരിക്കുകയാണ്. മാത്രമല്ല സംസ്ഥാനത്തുടനീളം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ വ്യാപക എതിര്‍പ്പായിരുന്നു ഉയര്‍ന്ന് വന്നത്. പിന്നീട് കല്ലിടലിന് പകരം ആകാശ സര്‍വെ നടത്തി പഠനം നടത്താനും റവന്യൂ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ല ഇതിനും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.
ഇതിനിടെ സാമൂഹ്യാഘാത പഠനത്തിനുള്ള ഏജന്‍സികള്‍ക്ക് അനുവദിച്ച സമയപരിധിയും തീര്‍ന്നു. സാമൂഹികാഘാത പഠനത്തിനുള്ള ഏജന്‍സികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കെ-റെയില്‍ റവന്യൂ വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഏജന്‍സികളുടെ കുഴപ്പം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാത്തത് എന്നും പ്രതിഷേധങ്ങള്‍ മൂലമാണെന്നുമുഴള്ള കെ-റെയില്‍ നിലപാട് ശരിയാണെന്ന് നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
പിന്നീട് കേന്ദ്രാനുമതി ലഭിക്കാത്ത പദ്ധതിയെന്ന നിലയില്‍ തീരുമാനത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനക്ക് ഫയല്‍ അയച്ചെങ്കിലും ഇതില്‍ തീരുമാനമായില്ല. ഇതിനെ തുടര്‍ന്നാണ് സില്‍വര്‍ ലൈന്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ് എന്ന് സമരസമിതി പ്രതികരിച്ചു. സമരക്കാര്‍ക്ക് എതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം എന്ന ആവശ്യവും സമര സമതി മുന്നോട്ടുവെച്ചിട്ടുണ്ട്.
ഏപ്രില്‍ ആദ്യവാരം തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണ്. മേയ് മാസത്തില്‍ മറ്റ് ജില്ലകളിലും സാമൂഹിക ആഘാത പഠനം നടത്തേണ്ടതായിരുന്നു. ഇതുവരെ 20.50 കോടി രൂപയാണ് സാമൂഹ്യാഘാത പഠനത്തിനായി ചെലവിട്ടത്.