തോമസ് ചാണ്ടിക്ക് നഗരസഭയുടെ നോട്ടീസ്; കളക്ടറുടെ റിപ്പോർട്ടും ചാണ്ടിക്കെതിരെ... വിശദമായ അന്വേഷണം!
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്. ലേക് പാലസ് സംബന്ധിച്ച റവന്യു രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ആലപ്പുഴ നഗരസഭ ലേക് പാലസിന് നല്‍കിയിരുന്ന നികുതിയിളവ് പിന്‍വലിക്കാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് തുക ഈടാക്കാനാണ് തീരുമാനം.
അതേസമയം ആലപ്പുഴ ജില്ലാകളക്ടര്‍ ടിവി അനുപമ ഐഎഎസ് സര്‍ക്കാരിന് തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ തലസ്ഥാനത്തെത്തിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. വന്യുമന്ത്രി ഇ ചന്ദ്രശേഖരനുമായും കളക്ടര്‍ കൂടിക്കാഴ്ച നടത്തി.
നികുതി ഇളവ്
2004 മുതല്‍ മാസം 11 ലക്ഷം രൂപയാണ് മന്ത്രി തോമസ് ചാണ്ടിക്ക് നഗരസഭ ഇളവ് നല്‍കിയത്.
നഷ്ടം ഈടാക്കും
മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് തുക ഈടാക്കാനാണ് നഗരസഭ കൗൺസിലിന്റെ തീരുമാനം. നഗരസഭയ്ക്കുണ്ടായ നഷ്ടം ഈടാക്കാനും തീരുമാനമായിട്ടുണ്ട്.
സൂപ്രണ്ടിന് ഉൾപ്പെടെ സസ്പെൻഷൻ
ലേക് പാലസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായ സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭ സൂപ്രണ്ട് ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
ലാൻഡ് ബോർഡ് അന്വേഷണം
മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറിയെന്ന് പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം നടത്താനും തീരുമാനമുണ്ട്.
ചട്ടലംഘനം സ്ഥിരീകരിച്ച് കളക്ടർ
തോമസ് ചാണ്ടിയുടെ ചട്ടലംഘനം സ്ഥിരീകരിച്ച് കളക്ടറുടെ റിപ്പോർട്ടും പുറത്തു വന്നു. ഭൂ നിയമങ്ങൾ ലംഘിച്ചെന്ന് കളക്ടറുടെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.
വിശദമായി അന്വേഷിക്കണം
കയ്യേറ്റത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കളക്ടർ ശുപാർശ ചെയ്തു. ലേക്ക് പാലസിനടുത്ത് പാർക്കിംഗ് സ്ഥലം നികത്തിയത് ചട്ടലംഘനമാണെന്ന് കളക്ടർ പറഞ്ഞുയ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തൽ.
മുഖ്യമന്ത്രി പറഞ്ഞാൽ മാറി നിൽക്കും
അതേസമയം കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാൽ മാറി നിൽക്കാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതന്വേഷണത്തെയും നേരിടും
ആരോപണങ്ങള്‍ക്കുപിന്നില്‍ ഗൂഢസംഘമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഏത് അന്വേഷണത്തെ നേരിടാൻ ത്യയാറാണെന്നും, നിയമസഭ സമിതിയോ വിജിലൻസോ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.