കലോത്സവത്തിലെ താരമായ് സ്വർണക്കപ്പ്; സ്വർണക്കപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ
117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് ചിത്രകാരനായ ശ്രീകണ്ഠൻ നായരാണ് രൂപകൽപ്പന ചെയ്തത്.
തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ പോയന്‌റ് നേടുന്ന ജില്ലയ്ക്ക് ലഭിക്കുന്നതാണ് സ്വര്‍ണക്കപ്പ്. 14 ജില്ലകളും തമ്മില്‍ കടുത്ത മത്സരമാണ് സ്വര്‍ണകപ്പിനായി നടക്കുക. സ്വര്‍ണക്കപ്പിന്‌റെ ചരിത്രം കേട്ടോളൂ...

1985ല്‍ എറണാകുളത്ത് നടന്ന രജതജൂബിലി കലോത്സവത്തിലാണ് വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് നല്‍കാം എന്ന തീരുമാനം ഉണ്ടായത്. വിധി കര്‍ത്താക്കളില്‍ ഒരാളായിരുന്ന വൈലോപ്പിള്ളി ശ്രീധര മേനോനാണ് വിജയികള്‍ക്ക് കപ്പ് നല്‍കേണ്ടെ എന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത്. സമാപന ചടങ്ങില്‍ അന്നത്തെ മന്ത്രിയായിരുന്ന ടി എം ജേക്കബ് പ്രഖ്യാപിച്ചു 'അടുത്ത വര്‍ഷം മുതല്‍ വിജയികളാവുന്ന ജില്ലയ്ക്ക് കപ്പ് നല്‍കുമെന്ന്.'
തൃശൂരില്‍ നടന്ന ഇരുപത്തി ആറാം കലാമേളയിലാണ് ഇപ്പോഴത്തെ സ്വര്‍ണക്കപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. ചിറയന്‍കീഴ് സ്വദേശിയും ചിത്രകാരനുമായ ശ്രീകണ്ഠന്‍ നായരാണ് കപ്പ് രൂപ കല്‍പ്പന ചെയ്തത്. പുസ്തകത്തിന് മുകളി വച്ചിരിക്കുന്ന കൈയ്യി 7 വളയമുള്ള ശംഖ് നില്‍ക്കുന്ന രീതിയിലാണ് കപ്പിന്‌റെ ഡിസൈന്‍.

പുസ്തകം വിജ്ഞാനത്തതേയും, ശംഖ് സൗന്ദര്യത്തേയും കൈ പ്രയത്‌നത്തേയും സൂചിപ്പിക്കുന്നു. ഏഴ് വളയങ്ങള്‍ സപ്ത സ്വരങ്ങളുടെ പ്രതീകമാണ്. ആദ്യ 101 പവനിലാണ് കപ്പ് നിര്‍മ്മിച്ചത്. പിന്നീട് 117.5 പവനാക്കി പുതുക്കി പണിതു. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടും സ്വര്‍ണം കൊണ്ടുമാണ് സ്വര്‍ണക്കപ്പ് മോടി കൂട്ടിയത്.
ഇതിനിടെ ചാനലുകളുടെ മത്സരം മുറുകിയപ്പോള്‍, സ്വര്‍ണകപ്പിനും ചതവ് പറ്റി. വിജയികളില്‍ നിന്ന് കപ്പ് വാങ്ങി ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഓട്ടത്തിനിടെ കപ്പിന്‌റെ കൈ പൊട്ടി. തുടര്‍ന്ന് സ്വര്‍ണകപ്പിന്‌റെ മാതൃകയാണ് വിജയികള്‍ക്ക് സമ്മാനിക്കാറുള്ളത്. കലോത്സവത്തിന് ഒരു ദിവസം മുമ്പ് മത്സരം നടക്കുന്ന ജില്ലയില്‍ എത്തിച്ച് അവിടുത്തെ ട്രഷറിയില്‍ സൂക്ഷിക്കും. മോഡല്‍ ആണെങ്കിലും കപ്പ് ഏറ്റുവാങ്ങണം എന്ന് തന്നെയാണ് എല്ലാ മത്സരാര്‍ഥികളുടെയും ആഗ്രഹം.












Click it and Unblock the Notifications