കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ
കെ എസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വെച്ചുവെന്ന വാർത്തകൾ നിഷേധിച്ച് അലോഷ്യസ് സേവ്യർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് അലോഷ്യസ് സേവ്യർ സംഘടനയുടെ ദേശീയ അധ്യക്ഷന് രാജിക്കത്ത് നൽകിയത്. കെസി വേണുഗോപാൽ ഇടപെട്ട് സീറ്റ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് രാജി നീക്കത്തിൽ നിന്ന് അലോഷ്യസ് സേവ്യർ പിന്മാറിയത് എന്നാണ് റിപ്പോർട്ടുകൾ.
ഇടുക്കി, പീരുമേട് എന്നീ സീറ്റുകളിലൊന്നിലേക്ക് അലോഷ്യസിനെ കോൺഗ്രസ് പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ പീരുമേട്ടിൽ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് അലോഷ്യസിന് വിനയായി. സീറ്റ് ലഭിച്ചേക്കില്ലെന്ന് വന്നതോടെയാണ് കെ എസ് യു സംസ്ഥാന അധ്യക്ഷൻ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.
കെ എസ് യുവിന് അർഹിക്കുന്ന പ്രധാന്യം സ്ഥാനാർത്ഥി പട്ടികയിൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജി വെയ്ക്കുന്നു എന്ന് വ്യക്തമാക്കുന്ന അലോഷ്യസ് സേവ്യറിന്റെ കത്ത് പുറത്ത് വന്നിരുന്നു. ഈ ഘട്ടത്തിൽ അലോഷ്യസ് രാജി വെച്ച് പാർട്ടി വിടുന്നത് വൻ തിരിച്ചടിയാകുമെന്നുളള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കെസി വേണുഗോപാൽ ഇടപെട്ട് സീറ്റ് ഉറപ്പ് നൽകിയത് എന്നാണ് വിവരം.

ഇതിന് പിന്നാലെയാണ് താൻ രാജി വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി അലോഷ്യസ് സേവ്യർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കെ എസ് യു സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില....! പ്രവർത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു...! ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു...!
ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും കെഎസ്‍യു വിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം...! എന്റെ സഹപ്രവർത്തകർ പോലീസിന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാൽ വേട്ടയാടപെടുമ്പോഴും...! സഹപ്രവർത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാൻ മുൻപോട്ട് പോയത്...! വാർത്തകൾ ഇപ്പോളാണ് ശ്രദ്ധയിൽ പെട്ടത്, വാർത്തകൾ അല്ലല്ലോ വസ്തുതകൾ...! എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‍യു...! എന്നിലെ ജീവ ശ്വാസമാണ് എന്റെ പാർട്ടി...!












Click it and Unblock the Notifications