മന്ത്രിയായല്ല ജനിച്ചത്, മന്ത്രിയാകാത്തതിൽ വിഷമില്ല; ഗ്രാമങ്ങളില്‍ പോയി പ്രവര്‍ത്തിക്കും: കണ്ണന്താനം
കൊച്ചി: നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ കഴിയാത്തതില്‍ വിഷമം ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ മന്ത്രിയായല്ല ജനിച്ചത്, മന്ത്രിയാക്കാത്തതില്‍ വിഷമമില്ലെന്നും ഇനി എംപിയെന്ന നിലയില്‍ ചെയ്യാനുള്ള കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയായിരുന്ന 18 മാസം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പുതിയ ആളുകള്‍ക്ക് തുടരാം. ആര് മന്ത്രിയാകണം എന്നൊക്കെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. അദ്ദേഹം വി മുരളീധരനെയാണ് കേരളത്തില്‍ നിന്നും മന്ത്രിയാക്കിയത്. അത് വളരെ നല്ല കാര്യമാണെന്നാണ് തന്‍റെ കാഴ്ച്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വളരെ മുതിര്‍ന്ന നേതാവ്
വി മുരളീധരന്‍ വളരെ മുതിര്‍ന്ന നേതാവാണ്. വളരെ അനുഭവപരിചയവും നല്ലബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. ഇതൊക്കെ കേരളത്തിന് പ്രയോജനകരമായിരിക്കും. 18 മാസത്തോളമാണ് തനിക്ക് കേന്ദ്രമന്ത്രിയായിരിക്കാന്‍ കഴിഞ്ഞത്. ഇത്തരമൊരു വലിയ അവസരം പ്രധാനമന്ത്രി തനിക്ക് നല്‍കിയതില്‍ നന്ദിയുണ്ട്.

18 മാസം കൊണ്ട്
താന്‍ അധികാരത്തിലിരുന്ന 18 മാസം കൊണ്ട് ലോക് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ടില്‍ നമുക്ക് മൂന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചു. മറ്റനവധി നേട്ടങ്ങളും വികസനങ്ങളും ഇക്കാലയളവില്‍ ടൂറിസം രംഗത്ത് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേഗം പോര
വലിയ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടായിരുന്നു. പുതിയ മന്ത്രി അതൊക്കെ ചെയ്തുകൊളളും. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചക്ക് വേഗം പോരെന്നു അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 2014 നേക്കാള്‍ വോട്ടുകള്‍ ബിജെപി നേടി. എന്നാല്‍ ത്രിപുരയിലൊക്കെ വളരെ പെട്ടെന്നാണ് ബിജെപി വളര്‍ച്ച നേടിയത്.

അവിടെപ്പോയി പ്രവര്‍ത്തിക്കണം
കൂട്ടായ പ്രവർത്തനത്തിലൂടെ ത്രിപുരയിലും ബംഗാളിലുമൊക്കെ നേടിയത് പോലുള്ള വളര്‍ച്ച കേരളത്തില്‍ സാധ്യമാക്കണമെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. രാജസ്ഥാനില്‍ കുറച്ച് ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. അവിടെപ്പോയി പ്രവര്‍ത്തിക്കണം. കേരളം എന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം മന്ത്രിസഭയില്‍
നരേന്ദ്ര മോദിയുടെ നേതൃത്തലുള്ള രണ്ടാം മന്ത്രിസഭയിലും അല്‍ഫോണ്‍സ് കണ്ണന്താനം ഇടംപിടിച്ചേക്കുമെന്ന് അവസാന നിമിഷം വരെ അഭ്യൂഹമുണ്ടായിരുന്നു. കണ്ണന്താനത്തെ നിലനിര്‍ത്തി കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എന്നിവരില്‍ ആരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷക്കപ്പെട്ടിരുന്നത്.

വി മുരളീധരനെ
എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് വി മുരളീധരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുകയായിരുന്നു സംഘടനാ തലത്തില്‍ വലിയ പിടിപാടുള്ള വി മുരളീധരന് ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള വളരെ അടുത്ത ബന്ധമാണ് ഉള്ളത്. സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിങ്ങനെ മൂന്ന് കേരളീയരാണ് രാജ്യസഭാംഗങ്ങളായി ബിജെപിക്ക് ഉള്ളത്.












Click it and Unblock the Notifications