ആക്രമിക്കപ്പെട്ട നടിയും രമ്യയും റിമയും ഗീതുവും കുഴപ്പക്കാർ! ഗണേഷ് കുമാറിന്റെ ഓഡിയോ പുറത്ത്
കൊച്ചി: വിവാദത്തില്‍ മുങ്ങി നില്‍ക്കുന്ന താരസംഘടന അമ്മയെ കൂടുതല്‍ കുഴപ്പത്തിലാക്കി വൈസ് പ്രസിഡണ്ടും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച വാട്‌സ്ആപ്പ് ഓഡിയോ ആണ് പുറത്തായിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയെ അടക്കം രാജി വെച്ച് പുറത്ത് പോയ സ്ത്രീകളെ ആക്ഷേപിക്കുന്ന ഗണേഷ് കുമാര്‍ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളേയും അപമാനിക്കുന്നു. കേരളമൊന്നാകെ എതിരെ നിന്നിട്ടും അമ്മയുടെ ധാര്‍ഷ്ട്യത്തിന് മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ. ഇത് താരസംഘടനയെ കൂടുതല്‍ കുഴപ്പത്തിലേക്കാണ് തള്ളിവിടുന്നത്.
ഗണേഷിന്റെ ഓഡിയോ പുറത്ത്
മാതൃഭൂമി ന്യൂസാണ് ഗണേഷ് കുമാര്‍ അയച്ച ശബ്ദ സന്ദേശം പുറത്ത് വിട്ടിരിക്കുന്നത്. രാജിവെച്ച നടിമാര്‍ അമ്മയുടെ ശത്രുക്കളല്ലെന്നതടക്കമുള്ള നേതൃത്വത്തിന്റെ നല്ല വാക്കുകള്‍ വെറും മുഖംമൂടി മാത്രമാണെന്ന് ഗണേഷിന്റെ വാക്കുകള്‍ അടിവരയിടുന്നു. പുറത്ത് വരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുത് എന്നാണ് ഗണേഷ് പറഞ്ഞ് തുടങ്ങുന്നത്.
നടിമാർ കുഴപ്പക്കാർ
ഓഡിയോയിലെ ഗണേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഇപ്പോള്‍ ലേറ്റസ്റ്റായിട്ടുള്ള കാര്യം നാല് പേര്‍ അമ്മയില്‍ നിന്നും രാജി വെച്ചതാണ്. അവര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്ന ആളുകളാണ്. അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണ്. ഇവര്‍ക്കെതിരെ പത്രങ്ങളിലോ ചാനലുകളിലോ അമ്മയുടെ അംഗങ്ങളോ ഭാരവാഹികളോ ആയിട്ടുള്ള ആരും പ്രതികരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
സിനിമയിൽ സജീവമല്ല
അമ്മയെ വിട്ട് പോയ ഈ നാല് നടിമാര്‍ സിനിമയിലും സജീവമല്ല, അമ്മയിലും സജീവമല്ല. അമ്മ നടത്തിയ മെഗാഷോയില്‍ ഇവരാരും വന്ന് സഹകരിച്ചിട്ടില്ല. ഇവര്‍ ഒരു കാര്യത്തിനും സഹകരിക്കാറുമില്ല. അവര്‍ക്ക് വേറെ സംഘടനയുണ്ടാക്കാം, പ്രവര്‍ത്തിക്കാം. അതൊക്കെ നല്ലത് തന്നെ.
അവരോട് പ്രതികരിക്കേണ്ട
അമ്മ ഒരു രാഷ്ട്രീയ സംഘടന അല്ല. അമ്മയ്ക്ക് ആരുടെയും പൊതുജന പിന്തുണയൊന്നും ആവശ്യമില്ല. നമ്മുടെ ആളുടെ വെല്‍ഫെയറിന് വേണ്ടി നടത്തുന്ന ഒരു സംഘടനയാണ്. ഇത് ജനങ്ങളുടെ കയ്യടി വാങ്ങിക്കുന്നതിന് വേണ്ടി നടത്തുന്ന സംഘടന അല്ല. അതുകൊണ്ട് ഇതിനോടൊന്നും പ്രതികരിക്കരുത്.
ആളാകാൻ വേണ്ടി പ്രതികരിക്കുന്നു
ചില രാഷ്ട്രീയ നേതാക്കള്‍ അവരുടെയൊക്കെ പേര് ടിവിയില്‍ കാണിക്കുന്നതിന് വേണ്ടി, ആളാകുന്നതിന് വേണ്ടി ഇവരുടെയൊക്കെ സൈഡ് പറഞ്ഞ് കൊണ്ട് വരും. അവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയൊന്നും ഇല്ല. അതുകൊണ്ട് നമ്മളിന് മറുപടി പറയരുത്. ദയവ് ചെയ്ത് ഇതിന് കൈ കൊടുക്കരുത്. ചാനലുകാരെ പേടിച്ച് തീരുമാനം എടുക്കാതിരിക്കരുത്.
രണ്ട് ദിവസത്തിന് ശേഷം അവസാനിക്കും
അവര്‍ രണ്ട് ദിവസം കഴിയുമ്പോള്‍ അവസാനിപ്പിക്കും. മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല ചാനലുകാരേയും പത്രക്കാരെയും സംബന്ധിച്ചുള്ളത്. മറിച്ച് ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല, അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണ് എന്നാണ് ഗണേഷ് കുമാറിന്റെ ഓഡിയോ.
അധിക്ഷേപം ഇടത് നേതാക്കൾക്കെതിരെ
മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരും ബൃന്ദ കാരാട്ടിനേയും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനേയും പോലുള്ളവരാണ് ദിലീപ് വിഷയത്തില്‍ അമ്മയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ രാഷ്ട്രീയക്കാര്‍. ഇവരെയാണ് പത്രത്തില്‍ പേര് വരാനും ആളാകാനും വേണ്ടിയുള്ള ശ്രമമാണെന്ന് പറഞ്ഞ ഇടത് എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ അധിക്ഷേപിക്കുന്നത്.
എന്ത് കുഴപ്പമാണ് ഉണ്ടാക്കിയത്
മാത്രമല്ല ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവര്‍ നേരത്തെ തന്നെ പ്രശ്‌നക്കാരാണ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞ് വെയ്ക്കുന്നു. പുറത്ത് കാട്ടുന്നതൊന്നുമല്ല ഉള്ളിലെന്ന് ഗണേഷ് കൃത്യമായി മനസ്സിലാക്കി തരുന്നു. എന്ത് കുഴപ്പമാണ് ആക്രമിക്കപ്പെട്ട നടിയും രാജി വെച്ച് മറ്റ് മൂന്ന് പേരും ഇതിന് മുന്‍പ് അമ്മയില്‍ ഉണ്ടാക്കിയത് എന്ന് ഗണേഷ് കുമാറിന് വിശദീകരിക്കേണ്ടതായി വരും.
Recommended Video
ചോർന്നത് അമ്മയിൽ നിന്ന് തന്നെ
പുറത്ത് വന്ന ശബ്ദരേഖ തന്റെത് തന്നെയെന്ന് ഗണേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗണേഷ് പ്രതികരിച്ചു. ആ ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്ന് തന്നെയാണ്. ആരാണ് ചോര്‍ത്തിയത് എന്ന കാര്യം അന്വേഷിക്കണെമന്ന് ആവശ്യപ്പെടും. ശബ്ദരേഖയുടെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നും ഗണേഷ് പറയുന്നു.
ഓഡിയോ കേൾക്കാം
മാതൃഭൂമി പുറത്ത് വിട്ട വാർത്ത കാണാം