'ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം; ഞങ്ങൾ ഒളിച്ചോടിയിട്ടില്ല, തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കണം'
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ താരസംഘടനയായ അമ്മ സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന ജനറൽ സെക്രട്ടറി സിദ്ധിഖ്. കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരല്ല. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യമെന്നും സിദ്ധിഖ് പറഞ്ഞു. റിപ്പോർട്ടിൽ സംഘടനയുടെ നിലപാട് അറിയിക്കാൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് സിദ്ധിഖിന്റെ പ്രതികരണം.
'അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിലാണ്. പരിപാടി പൂർത്തിയാക്കി എല്ലാവരുമായി ചർച്ച ചെയ്ത് സമന്വയത്തിലെത്താൻ സമയമെടുത്തു. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും സ്വാഗതാർഹമാണ്.

രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. ഞാനും ഇടവേള ബാബുവുമാണ് ചർച്ചയിൽ പങ്കെടുത്തത്. അന്ന് ഞങ്ങളുടെ നിർദ്ദേശങ്ങൾ അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് 'അമ്മ'ക്കെതിരെയുള്ള റിപ്പോർട്ട് അല്ല, കമ്മിറ്റി പ്രതി സ്ഥാനത്ത് നിർത്തിയിരിക്കുന്നതും അമ്മയെന്ന സംഘടനയെ അല്ല. കമ്മിറ്റി നിയോഗിച്ചത് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനാണ്. ആ സ്ത്രീകളിൽ ഭൂരിഭാഗവും ഞങ്ങളുടെ അംഗങ്ങളാണ്. അവരുടെ കണ്ടെത്തലുകൾ, നിർദ്ദേശങ്ങൾ എല്ലാം ഞങ്ങളുടെ അംഗങ്ങൾക്ക് കൂടി ഗുണപ്രദമാകുന്നതാണ്.
സിനിമ മേഖലയിൽ വളരെ സുരക്ഷിതമായി ഞങ്ങളുടെ അംഗങ്ങൾ ജോലി ചെയ്യണമെന്നത് ഞങ്ങളുടെ ആവശ്യമാണ്. കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് തന്നെയാണ് ഞങ്ങളുടേയും ആവശ്യം. ഈ വിഷയത്തിൽ മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ഏറെ സങ്കടകരമാണ്. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്.
കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ കേസ് എടുത്ത് അന്വേഷിക്കണം, അങ്ങനെയുള്ളവരെ ശിക്ഷിക്കണം എന്നാണ് അമ്മയും ആവശ്യപ്പെടുന്നത്. അമ്മ കമ്മിറ്റി റിപ്പോർട്ടിനൊപ്പം തന്നെയാണ്. സിനിമ മേഖലയിൽ മുഴുവൻ തെറ്റുകാരാണെന്ന രീതിയിൽ വന്ന പരാമർശങ്ങളോട് മാത്രമാണ് എതിർപ്പുള്ളത്. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ എത്രയും വേഗം നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും', സിദ്ധിഖ് വ്യക്തമാക്കി.
സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്നും സിദ്ധിഖ് പറഞ്ഞു. ആർക്കും ആരുടേയും അവസരം നിഷേധിക്കാൻ സാധിക്കില്ല. 40 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നു. ഇത്തരമൊരു പവർ ഗ്രൂപ്പിനെ കുറിച്ച് എനിക്ക് അറിയില്ല', സിദ്ധിഖ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications