ലഹരിവിരുദ്ധ പ്രചാരണത്തിനായി എക്സൈസിന്റെ മാരത്തോൺ
തിരുവനന്തപുരം: ലഹരി വസ്തുക്കൾക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിക്കുന്നു. ലോകലഹരിവിരുദ്ധ ദിനമായ ജൂൺ 26 ന് ഇതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാവും.ജൂലായ് 15 ന് കൊച്ചിയിലാണ് മാരത്തോൺ നടക്കുക.
ലഹരി വ്യാപനത്തിനെതിരേ എക്സൈസ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള 'വിമുക്തി "പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി. ഇതിനുള്ള പ്രാരംഭ ചർച്ചകൾ നടന്നു. ധനകാര്യവകുപ്പിന്റെ അനുമതി കൂടി ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കും.
ജൂലായ് 15 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങി ഐലന്റ് വരെയെത്തി തിരകെ തുടക്ക സ്ഥാനത്ത് എത്തുംവിധമായിരിക്കും മാരത്തോൺ നടത്തുക.5000 മുതൽ 10,000 പേരെ വരെ പങ്കെടുപ്പിക്കാനാണ് ശ്രമം. സംസ്ഥാനത്തെ പ്രമുഖ കായികതാരങ്ങൾ, ചലച്ചിത്ര രംഗത്തെ പ്രമുഖർ, സാമൂഹിക, സാംസ്കാരിക , രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരിക്കും. പ്രത്യേക ജേഴ്സി ധരിച്ചാവും മാരത്തോണിൽ പങ്കെടുക്കേണ്ടത്. ലഹരി വിപത്തിനെതിരായ ലഘുലേഖകളും ഒപ്പം വിതരണം ചെയ്യും.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തുന്ന മാരത്തോണിൽ സന്നദ്ധ സംഘടനകൾ, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ,എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയവരെയും പങ്കാളികളാക്കും. സർക്കാർ ഏജൻസികളുടെ പങ്കാളിത്തവും തേടും. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാവും മാരത്തോൺ നടക്കുക.വിജയികൾക്ക് സമ്മാനങ്ങളും നൽകും.എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർ മനോഹരൻ, ഡെപ്യൂട്ടി കമ്മീഷണർ നെൽസൺ എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. എറണാകുളം ജില്ലാ കളക്ടറാണ് പരിപാടിയുടെ കോ-ഓർഡിനേറ്റർ.
ജൂൺ 26 ന് കൊച്ചിയിൽ പ്രചാരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. തുടർന്ന് എല്ലാ ജില്ലകളിലും അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും.സമാപന ചടങ്ങിൽ മന്ത്രിമാരും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുമടക്കം പങ്കെടുക്കും. ലഹരിക്കെതിരെ എക്സൈസ് നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരിക്കും ഇത്.