സുധീരനെതിരെ അബ്ദുളളക്കുട്ടി!അരബക്കറ്റ് വെളളത്തില്‍ തല കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് പ്രസംഗിക്കുന്നു
കണ്ണൂര്‍: ടോം വടക്കന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്ന നേതാവ് എപി അബ്ദുളളക്കുട്ടി ആയിരിക്കുമോ എന്നുളള ചൂട് പിടിച്ച ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മോദിയെ പ്രകീര്‍ത്തിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് അബ്ദുളളക്കുട്ടി ബിജെപി പാളയത്തിലെത്തിയേക്കും എന്നുളള അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍.
ബിജെപി നേതാക്കളുമായി അബ്ദുളളക്കുട്ടി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വിഎം സുധീരന്‍ അടക്കമുളള നേതാക്കള്‍ അബ്ദുളളക്കുട്ടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. പിന്നാലെ രൂക്ഷമായ മറുപടിയുമായി എപി അബ്ദുളളക്കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്.
വാര്‍ത്തകള്‍ അവാസ്തവം
താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്നും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നു എന്നുമുളള വാര്‍ത്തകള്‍ അവാസ്തവമാണെന്ന് അബ്ദുളളക്കുട്ടി വ്യക്തമാക്കി. മോദിയെക്കുറിച്ചുളള തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആത്മാര്‍ത്ഥമായ ഒരു തിരഞ്ഞെടുപ്പ് വിശകലനം മാത്രമായിരുന്നുവെന്നും അബ്ദുളളക്കുട്ടി വിശദീകരിച്ചു.
ആരുമായും ചർച്ച നടത്തിയിട്ടില്ല
താന്‍ സ്വപ്‌നത്തില്‍ പോലും ബിജെപിയിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്നതിന് കര്‍ണാടകത്തിലെ ബിജെപി നേതാക്കളുമായി സംസാരിച്ചു എന്നൊക്കെ പറയുന്നത് സത്യമല്ല. താന്‍ ഒരു നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അബ്ദുളളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതെന്ത് ന്യായമാണ് ഇതെന്ത് നീതിയാണ്
തനിക്ക് ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഒരു വിശദീകരണ നോട്ടീസ് ഇറങ്ങിയിട്ടുണ്ട് എന്നാണ് മുല്ലപ്പളളി പറയുന്നത് കേട്ടത്. എന്നാല്‍ വീക്ഷണം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന തരത്തില്‍ വിധിപ്രസ്താവം നടത്തിയിരിക്കുകയാണ്. ഇതെന്ത് ന്യായമാണ് ഇതെന്ത് നീതിയാണ് എന്ന് അറിയില്ല.
തന്നോട് ചോദിക്കണമായിരുന്നു
തന്നോട്ട് വിശദീകരണം ചോദിച്ചിട്ട് വേണമായിരുന്നു എഴുതാന്‍. പാര്‍ട്ടിയും ഇന്ദിരാ ഗാന്ധിയും തോറ്റ തിരഞ്ഞെടുപ്പില്‍ ഇന്ദിരയെ പെണ്‍ഹിറ്റ്‌ലര്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് വിട്ട് മറ്റേ കൂടാരത്തില്‍ പോയി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണഞ്ഞ വലിയ പ്രമാണിമാരാണ് തന്നെ വീക്ഷണത്തിലൂടെ ഉപദേശിക്കുന്നത് എന്നും അബ്ദുളളക്കുട്ടി തുറന്നടിച്ചു.
സുധീരന് വ്യക്തി വിരോധം
ജനാധിപത്യത്തില്‍ ഒരു മാന്യതയും മര്യാദയും വേണം. വിഎം സുധീരന്‍ വലിയ ആദര്‍ശ ധീരനാണ്. അദ്ദേഹം പറയുന്നത് അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസില്‍ എടുത്തത് ദോഷമായിപ്പോയി എന്നാണ്. തികച്ചു വ്യക്തിവിരോധത്തിന്റെ പുറത്താണ് 10 വര്‍ഷമായി സുധീരന്‍ തന്നോട് പെരുമാറുന്നത്. എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
പാർട്ടി സ്നേഹം പഠിപ്പിക്കേണ്ട
ഒരു ആദര്‍ശവും വിഎം സുധീരനില്ലെന്നും അബ്ദുളളക്കുട്ടി തുറന്നടിച്ചു. താന്‍ കണ്ണൂരില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിക്കണം. സുധീരനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഉമ്മന്‍ ചാണ്ടിയുടെ നല്ല സര്‍ക്കാരിനെ ഇല്ലാതാക്കിയത് സുധീരനാണ്. ആ സുധീരന്‍ വലിയ ആദര്‍ശവും പാര്‍ട്ടി സ്‌നേഹവും തന്നെ പഠിപ്പിക്കേണ്ട.
കാപട്യം ജനങ്ങൾ മനസ്സിലാക്കി
രാവിലെ അരബക്കറ്റ് വെളളത്തില്‍ തല മുക്കി കറുപ്പിച്ച് മീശ മുക്കി കറുപ്പിച്ച് പുറത്തിറങ്ങി ചാനലുകളില്‍ ജൈവ വളത്തെ കുറിച്ച് പ്രസംഗിക്കുന്ന ആളാണ് വിഎം സുധീരന്‍. ആ കാപട്യം ഈ നാട്ടിലെ ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് കരുതരുത്. താന്‍ കോണ്‍ഗ്രസില്‍ തന്നെ ആണോ എന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് ചോദിക്കണം എന്നും അബ്ദുളളക്കുട്ടി പറഞ്ഞു.