യുഡിഎഫിലേക്ക് പുതിയ കക്ഷിയെത്തും: കളി കാത്തിരുന്ന് കാണാന്‍ സുധാകരന്‍, ചര്‍ച്ചകള്‍ ആരംഭിച്ചു
തിരുവനന്തപുരം: ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലേക്ക് തിരികെയെത്തിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരാന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു എന്ന് പറയുമ്പോഴും ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തില്‍ താഴെയാണ്.
പ്രിയങ്കയുടെ
അമ്പരിപ്പിച്ച
നീക്കം;
6
സ്ഥാനാര്‍ത്ഥികളെ
ഉറപ്പിച്ചു,
ഒരു
വര്‍ഷം
ഇനി
ജനങ്ങള്‍ക്കിടയില്‍
സര്‍ക്കാറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായെങ്കിലും കോവിഡ് വ്യാപനമാണ് എല്‍ഡിഎഫിന് തുണയായത്. നിയന്ത്രണങ്ങള്‍ മൂലം സര്‍ക്കാറിന്‍റെ തെറ്റായ വശങ്ങളെ കുറിച്ച് ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാറിന്‍റെ പൊതുഫണ്ട് ഉപയോഗിച്ചുള്ള കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു അവര്‍ നടത്തിയത്. ഭക്ഷ്യക്കിറ്റ് നല്‍കിയത് സിപിഎമ്മോ പിണറായി വിജയനോ അല്ല. അത് നല്‍കിയത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ്. ദുരിതത്തിലായ ജനങ്ങള്‍ക്ക് കിറ്റ് നല്‍കിയത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അവരിലേക്ക് കിറ്റ് എത്തിച്ച് നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആയിരുന്നുവെന്നും കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ പറയുന്നു.
കോവിഡ് പ്രതിരോധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ സജീവമായിരുന്നു. എന്നാല്‍ വളന്‍റിയര്‍ കാര്‍ഡ് ലഭിച്ചത് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നു. ആ കാര്‍ഡ് ഇല്ലാതെ സഞ്ചരിച്ചാല്‍ പൊലീസിന്‍റെ പിടിവീഴും. ഈ ആനുകൂല്യം അവര്‍ മുതലാക്കി. പെന്‍ഷന്‍ വിതരണത്തിന്‍റെ കാര്യത്തിലും സംഭവിച്ചതും ഇത് തന്നെയാണ്. എല്ലാ കാലവും ഇത് ഉണ്ടാവില്ലെന്ന് സിപിഎം മനസ്സിലാക്കണം. അവസരം വരുമ്പോള്‍ ഇതിനെല്ലാം പലിശ സഹിതം മറുപടി നല്‍കും.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ കോണ്‍ഗ്രസിന് അതിശക്തമായി തന്നെ തിരിച്ച് വരാന്‍ കഴിയും. പ്രവര്‍ത്തകര്‍ എല്ലായിടത്തും സജീവമാണ്. എന്നാല്‍ അതിനെ ചലിപ്പിക്കാനുള്ള സംഘടനാ സംവിധാനം ഇല്ല. ഇതിന് വലിയൊരു മാറ്റം വേണം. അതിനുള്ള പദ്ധതികള്‍ പാര്‍ട്ടി ആവിഷ്കരിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം തുറന്ന് പറയുന്നു.
ജനപിന്തുണയില്ലാത്ത നേതാക്കള്‍ കമ്മറ്റികളില്‍ ഇടം പിടിച്ചത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി. ഇനി അതിനൊരു മാറ്റം വരും. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്നെല്ലാം കോണ്‍ഗ്രസിനെ മോചിപ്പിക്കും. ഇതുവരെ എന്തുകൊണ്ട് അത് ചെയ്തില്ലാ എന്ന് ചോദിച്ചാല്‍ പല ബന്ധങ്ങളും ബന്ധനങ്ങളുമാണ് കാരണങ്ങള്‍. എന്നാല്‍ ഇന്ന് എല്ലാവരും ഒരു പാഠം പഠിച്ചിട്ടുണ്ട്. ഗ്രൂപ്പിന് പിറകെ പോയാല്‍ പാര്‍ട്ടിയുണ്ടാവില്ലെന്ന കാര്യം ഓരോരുത്തര്‍ക്കും മനസ്സിലായി.
ഗ്രൂപ്പ് മാനേജര്‍മാരെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അതിന് സാധിച്ചില്ലെങ്കിലും ധീരമായ നടപടികളുമായി മുന്നോട്ട് പോവും. നിലവിലെ പദവി ഞാന്‍ ചോദിച്ച് തന്നതല്ല. ജനങ്ങളുടേയും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടേയും പിന്തുണയാണ് തനിക്ക് പദവി ലഭിക്കാന്‍ ഇടയാക്കിയത്.
അതുകൊണ്ട് തന്നെ ഒരു നേതാവിനോടും എനിക്ക് ബാധ്യതയില്ല. എന്നെ തീരുമാനിച്ചത് ഹൈക്കമാന്‍ഡ് ആണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് രഹിതമായി മുന്നോട്ട് പോവാന്‍ എനിക്ക് സാധിക്കും. ഗ്രൂപ്പില്ലാതെ എങ്ങനെ മുന്നോട്ട് പോവും എന്നത് ഞാന്‍ കാണിച്ച് കൊടുക്കാം. എനിക്ക് ഗ്രൂപ്പില്ല, ഞാന്‍ ഗ്രൂപ്പ് ഉണ്ടാക്കിയില്ല. ഗ്രൂപ്പ് നേതാക്കളെ വകവെയ്ക്കില്ലെന്നും കെ സുധാകരന്‍ തുറന്ന് പറയുന്നു.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോടൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും തീരുമാനിക്കും. എന്നാല്‍ അതൊരിക്കലും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കില്ല. ഞാനൊരു സിപിഎം വിരുദ്ധനല്ല. കണ്ണൂരില്‍ അവര്‍ നടത്തുന്ന അക്രമ രാഷ്ട്രീയത്തിന് എതിരാണ് ഞാന്‍. അതിലൊരു മാറ്റവുമില്ല. കണ്ണൂരില്‍ സിപിഎം അക്രമരാഷ്ട്രീയവുമായി മുന്നോട്ട് പോയപ്പോഴാണ് അതിനെതിരെ ഒരു ഘട്ടത്തില്‍ ഞാന്‍ ശക്തമായി രംഗത്ത് വന്നതെന്നും നിയുക്ത കെപിസിസി പ്രസിഡന്‍റ് അഭിപ്രായപ്പെടുന്നു.
യുഡിഎഫിലെ മുന്നണി സംവിധാനത്തില്‍ വരും ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും കെ സുധാകരന്‍ അവകാശപ്പെടുന്നു. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ മുന്നണി വിട്ടുപോയെങ്കിലും ഇനി ഒരു കക്ഷി പോലും യുഡിഎഫ് വിട്ട് പോവില്ല. മാത്രമല്ല അവിടുന്ന് ചിലര്‍ ഇങ്ങോട്ട് വരുന്നത് കാത്തിരുന്നാല്‍ കാണാന്‍ കഴിയും.
മുന്നണിയില്‍ നിന്ന് പോയ പലരേയും തിരികെ കൊണ്ട് വരാനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്. അധികം താമസിയാതെ തന്നെ അതിന്‍റെ ഫലം ഉണ്ടാവും. മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള യുഡിഎഫിലെ എല്ലാ കക്ഷികളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ന്യൂനപക്ഷ ക്ഷേമ വിഷയത്തില്‍ പ്രശ്നപരിഹാരം കാണാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറയുന്നു.
Recommended Video
ഞാന്‍ ജനിച്ചതും വളര്‍ന്നതും കോണ്‍ഗ്രസിലാണ്. മരിക്കുന്നത് അങ്ങനെയാവും. കേരളത്തില്‍ ബിജെപി പച്ച പിടിക്കില്ല. കേരളം ഒരു സാക്ഷരതയുള്ള സംസ്ഥാനമാണ്. അവര്‍ ബിജെപിയിലേക്ക് പോവില്ല. കേരളത്തില്‍ നിന്നും കോണ്‍ഗ്രസിലെ ഒരു നേതാവും ബിജെപിയിലേക്ക് ഇനി പോവില്ല. കോണ്‍ഗ്രസ് ശക്തമായി തിരിച്ച് വന്നാല്‍ മറ്റ് കക്ഷികളില്‍ നിന്നുള്ളവര്‍ കൂടി ഇങ്ങോട്ട് വരുമെന്നും അദ്ദേഹം പറയുന്നു.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍
ഓർമ്മകൾ ബാക്കിയാക്കി സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങി ഒരു വർഷം- ചിത്രങ്ങൾ കാണാം