സർക്കാർ കോളേജ് പ്രിന്‍സിപ്പല്‍ നിയമനം: മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടല്‍ വ്യക്തമാക്കി വിവരാവകാശ രേഖ
തിരുവനന്തപുരം: സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇടപെട്ടതായി കണ്ടെത്തല്‍. മന്ത്രിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന ആരോപണത്തിന് ഇതോടെ കൂടുതല്‍ ശക്തി പകരുകയാണ്.
സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മാറ്റിയതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. കേസില്‍ പെട്ടതിനെ തുർന്ന് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അനിശ്ചിതത്വമായി തുടരുന്നതിനിടെയാണ് നിർണ്ണായകമായ വിവരാവകാശ രേഖകള്‍ പുറത്ത് വന്നത്.

സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടിക ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നിയമനത്തിനായി സമർപ്പിച്ച ഈ ശുപാർശ ഫയലിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപ്പെട്ടുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയവരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉൾക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപീകരണത്തിന്‍റെ കാരണം ഈ ഇടപെടലായിരുന്നു.
ഡിപ്പാർട്ടുമെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12നാണ് മന്ത്രി ആർ ബിന്ദു ഫയലിൽ എഴുതിയത്. ഇതോടൊപ്പം തന്നെ സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശം നൽകുകയായിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
യുജിസി റഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല എന്നിരിക്കെയാണ് ഇത്തരത്തിലൊരു നിർദേശം മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പിന്നീട് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കി. എന്നാല്‍ ഇതില്‍ നിന്നും നിയമനം നടത്താനുള്ള നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു. 43 പേരുടെ പട്ടികയിൽ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്നാണ് ട്രെബ്യൂണല്‍ ഉത്തരവിലൂടെ വ്യക്തമാക്കിയത്.












Click it and Unblock the Notifications