കൊച്ചിയ്ക്ക് ആശ്വാസവാർത്ത; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേയിലെ ഒരു ഭാഗം ഉടൻ തുറക്കും! ഒപ്പം സൈക്കിൾ ട്രാക്കും
എറണാകുളം: കൊച്ചി-ആലപ്പുഴ ഇടനാഴിയിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് ഭാഗികമായ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള ആറൂർ-ചന്തിരൂർ മേൽപ്പാലം വൈകാതെ തുറന്ന് കൊടുക്കും. ഈ മേൽപ്പാലം മാർച്ച് മാസത്തോടെ ഗതാഗതത്തിനായി തുറന്നുനൽകാൻ ദേശീയപാത അതോറിറ്റി ഒരുങ്ങുകയാണ്. 12.75 കിലോമീറ്റർ വരുന്ന അരൂർ-തുറവൂർ ഹൈവേയുടെ ഭാഗമാണിത്.
ഇതിനോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഹൈവേ സൈക്കിൾ ട്രാക്കും മേൽപ്പാലത്തിന് താഴെ സജ്ജമാക്കുന്നുണ്ട്. 'ആറുവരി മേൽപ്പാലത്തിന്റെ പണികൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂൺ മേൽപ്പാലം മാത്രമല്ലിത്, കേരളത്തിന് ആദ്യമായി ഒരു പ്രത്യേക ഹൈവേ സൈക്കിൾ ട്രാക്ക് എന്നൊരു പുതിയ സംവിധാനവും ഇത് പരിചയപ്പെടുത്തുന്നു' ഒരു മുതിർന്ന എൻഎച്ച്എഐ ഉദ്യോഗസ്ഥൻ പറയുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, വോട്ടെടുപ്പിന് മുൻപ് മുഴുവൻ പാതയും പൂർണമായി പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാന സർക്കാരും എൻഎച്ച്എഐയും ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. തുറവൂർ മുതൽ അരൂർ സൗത്ത് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി. ആകെ 2565 ഭീമാകാരമായ ഗർഡറുകളിൽ ഏകദേശം 100 എണ്ണം മാത്രമാണ് ഇനിയും സ്ഥാപിക്കാനുള്ളത്.
മേൽപ്പാലത്തിലേക്കുള്ള പ്രാദേശിക ഗതാഗതം സുഗമമാക്കാൻ അരൂർ, ചന്തിരൂർ, കുത്തിയതോട് എന്നിവിടങ്ങളിൽ മൂന്ന് പ്രവേശന, പുറത്തുകടക്കാനുള്ള റാമ്പുകൾ നിർമ്മിക്കുന്നുണ്ട്. 374 കൂറ്റൻ തൂണുകളാണ് ഈ ആറുവരി മേൽപ്പാലത്തിന് താങ്ങായി ഇവിടെ നിലകൊള്ളുന്നത്. എറമല്ലൂരിലെ മോഹം ആശുപത്രിക്ക് സമീപം ഒരു പ്രത്യേക ടോൾ പ്ലാസയും മേൽപ്പാലത്തിലെ ഗതാഗതത്തിനായി ഒരുങ്ങുന്നുണ്ട് എന്നതാണ് പ്രത്യേകത.
സുസ്ഥിര നഗരഗതാഗതത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള സൈക്കിൾ ട്രാക്ക്. 12.75 കിലോമീറ്റർ നീളത്തിൽ പ്രധാന മേൽപ്പാലത്തിന് താഴെയുള്ള 'യൂട്ടിലിറ്റി ഇടനാഴി'ക്ക് മീതെയാണിത് നിർമ്മിച്ചിരിക്കുന്നത്. സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതവും പ്രത്യേകവുമായ ഇടം ഇത് ഉറപ്പാക്കുന്നു. തുറവൂർ ഭാഗത്ത് നിന്നാരംഭിക്കുന്ന ഇത്, കേരളത്തിലെ ഒരു പ്രധാന ഹൈവേ പദ്ധതിയിൽ എൻഎച്ച്എഐ സൈക്ലിംഗ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നത് ആദ്യമായാണ്.
'തുറവൂർ ഭാഗത്തുനിന്ന് ഹൈവേയുടെ ഇരുവശങ്ങളിലും ഇന്റർലോക്ക് ടൈലുകൾ ഉപയോഗിച്ച് സൈക്കിൾ ട്രാക്കുകൾ സ്ഥാപിച്ചുതുടങ്ങി. 1.25 മീറ്റർ മുതൽ 2.5 മീറ്റർ വരെ വീതിയുള്ള സൈക്കിൾ ട്രാക്ക് സൈക്കിൾ യാത്രികർക്ക് സുരക്ഷിതമായ പാതയൊരുക്കും. പ്രധാന പാതയോട് ചേർന്നാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നത്. ഇതിന് ഇരുവശത്തും 2 മീറ്റർ വീതിയുള്ള ഡ്രെയിനേജ്-കം-ഫൂട്ട്പാത്തും കാൽനടയാത്രക്കാർക്കായി ഒരുക്കും' എന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കൊച്ചി മുതൽ വൈറ്റില വരെയുള്ള ഭാഗത്തും ഒരു പ്രത്യേക സൈക്കിൾ ട്രാക്ക് നിർമ്മിക്കണമെന്ന് സൈക്കിൾ പ്രേമികൾ എൻഎച്ച്എഐയോട് കാലങ്ങളായി അഭ്യർത്ഥിക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ പ്രയോജനകരമാവുന്ന രീതിയിൽ ഇത് നീട്ടണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.












Click it and Unblock the Notifications