ആർഷോയുടെ മാർക്ക് ലിസ്റ്റിൽ വിവാദം; സമഗ്രമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കണം. പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ് എഫ് ഐ നേതാവിന് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിൽ എസ് എഫ് ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്. കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്കാരനെ ജയിപ്പിച്ചത്. പി എസ് സി പരീക്ഷയിൽ പോലും എസ് എഫ് ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സ്വജനപക്ഷപാതത്തിലൂടെ പൂർണമായും തകർക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

പരീക്ഷ എഴുതാതെ തന്നെ ആർഷോ വിജയികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് വിവാദത്തിന് കാരണമായത്. മഹാരാജാസ് കോളേജിലെ രണ്ടം വർഷ പി ജി ആർക്കിയോളജി വിദ്യാർത്ഥിയാണ് ആർഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ മാർച്ചിൽ പരീക്ഷ ഫലം വന്നപ്പോൾ ആർഷോ വിജയിച്ചുവന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർക്കിലിസ്റ്റിലും മാർക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് വിവാദം ഉയർന്നത്. എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും അവരുടെ സോഫ്റ്റ്വെയറിലെ വീഴ്ചയാണിതെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. അതേസമയം സംഭവം വിവാദമായതോടെ മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ നിന്ന് നീക്കുകയും പിന്നീട് തോറ്റു എന്ന് രേഖപ്പെടുത്തി പുതിയത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
അതിനിടെ വിവാദത്തിൽ പ്രതികരിച്ച് ആർഷോ രംഗത്തെത്തി. സംഭവിച്ചത് സാങ്കാതിക പിഴവായിരിക്കാമെന്നും അല്ലെങ്കിൽ വിവാദം ഉണ്ടാക്കാനായി ആരെങ്കിലും മനപ്പൂർവ്വം ചെയ്ത പ്രവൃത്തിയായിരിക്കാം ഇതെന്നുമായിരുന്നു ആർഷോയുടെ വിശദീകരണം. 'നാല് മാസം എറണാകുളം ജില്ലയിൽ കയറാൻ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ പരീക്ഷ നടക്കുമ്പോൾ ഞാൻ ആ ജില്ലയിൽ തന്നെയില്ല. എഴുതാത്ത പരീക്ഷ പാസാക്കിയതിനെ കുറിച്ച് പരീക്ഷ കൺട്രോളറാണ് മറുപടി നൽകേണ്ടത്. ഒന്നുകിൽ സാങ്കേതിക പിഴവായിരിക്കാം. അല്ലെങ്കിൽ വിവാദം ഉണ്ടാക്കാനായി ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതായിരിക്കാം', ആർഷോ പറഞ്ഞു.












Click it and Unblock the Notifications