'മികച്ച മാധ്യമ പ്രവർത്തകയും ധീരയുമായ സ്ത്രീയാണ്', സ്മൃതി പരുത്തിക്കാടിന് പിന്തുണ
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിന് നേര്‍ക്ക് നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ സാംസ്‌ക്കാരിക-മാധ്യമ ലോകം. ലൈംഗിക അധിക്ഷേപം അടക്കമുളള അശ്ലീല പ്രചരണമാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമടക്കം സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സ്മൃതി പരുത്തിക്കാട് നിയമനടപടിക്ക് ഒരുങ്ങുകയാണ്.
എഴുത്തുകാരായ അശോകന്‍ ചരുവില്‍, ശാരദക്കുട്ടി, മാധ്യമപ്രവര്‍ത്തക മനില സി മോഹന്‍ അടക്കമുളളവര്‍ സ്മൃതി പരുത്തിക്കാടിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അശോകൻ ചരിവിലിന്റെ കുറിപ്പ്: '' ശ്രീമതി സ്മൃതി പരുത്തിക്കാട് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളോട് കുറച്ച് പകയും വിദ്വേഷവും പുലർത്തുന്ന പത്രപ്രവർത്തകയാണ് എന്ന് തോന്നിയിട്ടുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇന്ന് അവർക്കുനേരെ ആർ.എസ്.എസ്. അനുഭാവ വാറോലകൾ നീചമായ ഭാഷയിൽ അശ്ലീല പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. പൊതുജീവിതത്തിലേക്ക് വരുന്ന സ്ത്രീകളോടുള്ള മതവാദികളുടെ ജീർണ്ണമനസ്ഥിതിയും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. ആശയങ്ങളുടെ വായമൂടിക്കെട്ടാനുള്ള നീക്കം അത്യന്തം അപലനീയമാണ്. സംവാദങ്ങളെ വ്യക്ത്യധിക്ഷേപം കൊണ്ടു മൂടി ജനാധിപത്യത്തെ തമസ്ക്കരിക്കാമെന്നാണ് വർഗ്ഗീയ രാഷ്ട്രീയക്കാർ കരുതുന്നത്. കേരളത്തിൽ അത് വിലപ്പോവില്ല. സ്മൃതിക്കെതിരായ നീക്കത്തിൽ പ്രതിഷേധിക്കുന്നു''.

ശാരദക്കുട്ടിയുടെ പ്രതികരണം: '' മികച്ച മാധ്യമ പ്രവർത്തകയും ധീരയുമായ സ്ത്രീയാണ്. കേരളത്തിലെ ആത്മവിശ്വാസമോ ആത്മാഭിമാനമോ സ്വയം ബഹുമാനമോ ഇല്ലാത്ത ചില പമ്പരവിഡ്ഢി പുരുഷന്മാരുടെ അറുവഷളൻ വായാടിത്തം കേട്ടാൽ ഉടഞ്ഞു പോകുന്ന ഒന്നും സ്മൃതിക്കെന്നല്ല, അവരോട് കൈകോർക്കുന്ന ഒരു സ്ത്രീക്കുമില്ല. ഈ നാണമില്ലാത്ത കൂട്ടങ്ങളുടെ തലക്കു മുകളിലൂടെ ചവിട്ടിക്കടന്നു പോകാനാണ് പ്രകൃതി ഉറച്ച പാദങ്ങളും ഉയർന്ന ശിരസ്സും അധ്വാനശേഷിയും ചിന്താ ശക്തിയും ബുദ്ധിയും വകതിരിവും കുറച്ചധികമായി പെണ്ണിനു തന്നിരിക്കുന്നത്. അത് ഈച്ചകളോട് യുദ്ധം ചെയ്ത് വേസ്റ്റാക്കാനുള്ളതല്ല'.
മനില സി മോഹന്റെ കുറിപ്പ്: '' ഒരു സ്ത്രീയോട് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ, വിമർശനമുണ്ടായാൽ അശ്ലീലം പറഞ്ഞും അസഭ്യം പറഞ്ഞും ലൈംഗികാധിക്ഷേപം നടത്തിയും അങ്ങ് തോൽപ്പിച്ചു കളയാമെന്ന ധാരണയുണ്ട് ഇവിടത്തെ, എവിടത്തേയും ആൺബോധക്കൂട്ടത്തിന്. ആ ധാരണയ്ക്ക് രാഷ്ട്രീയ - പ്രത്യയ ശാസ്ത്രഭേദമോ മതഭേദമോ ലിംഗഭേദമോ ഇല്ല എന്നതാണ് സത്യം. ശൂന്യമായ തലച്ചോറിൽ ലിംഗം നിറച്ച് വെച്ച് ചിന്തിക്കുന്ന ആൺകൂട്ടമാണത്.
സ്മൃതിയ്ക്കു നേരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ നിയമപരമായ നടപടിയെടുക്കാൻ നിയമ സംവിധാനം തയ്യാറാവണം. ഇതിനു മുൻപും ധാരാളം സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. പരാതികൾ കൊടുത്തിട്ടും നടപടികൾ ഉണ്ടായിട്ടില്ല. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തുടരാനുള്ള ഒരു കാരണം നിയമ സംവിധാനത്തിലെ ഈ അനാസ്ഥ കൂടിയാണ്''.












Click it and Unblock the Notifications