ബിജെപി ആക്രമണം കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാൻ;ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കി മുഖ്യമന്ത്രി...
മെഡിക്കൽ കോഴ വിവാദത്തിൽ കുരുങ്ങി പ്രതിരോധത്തിലായ ബിജെപി, അതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാനായി തെറ്റായ നടപടികളിലേക്ക് നീങ്ങുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നത്.
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ ബിജെപി അക്രമം നടത്തുമെന്ന് ഇന്റലിജിൻസ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തരവേളയിൽ മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മെഡിക്കൽ കോഴ വിവാദത്തിൽ കുരുങ്ങി പ്രതിരോധത്തിലായ ബിജെപി, അതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാനായി തെറ്റായ നടപടികളിലേക്ക് നീങ്ങുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നത്. ആവശ്യമെങ്കിൽ മെഡിക്കൽ കോഴ അന്വേഷണം സിബിഐയെ ഏൽപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

കോഴയുമായി ബന്ധപ്പെട്ട് നിലവിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ബിജെപി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരും. വിജിലൻസ് അന്വേഷണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വിശദമാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണ,പ്രതിപക്ഷ അംഗങ്ങൾ ഒരേപോലെയാണ് മെഡിക്കൽ കോഴ വിഷയം സഭയിൽ ഉന്നയിച്ചത്. ബിജെപി നേതാക്കളുടെ സാമ്പത്തിക വളർച്ച അന്വേഷിക്കണമെന്നും സഭയിൽ ആവശ്യമുയർന്നു. മെഡിക്കൽ കോഴ സംബന്ധിച്ച അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ബിജെപിയെ രൂക്ഷമായി വിമർശിച്ച് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ബിജെപി-സിപിഎം സംഘർഷം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷ ബഹളത്തോടെയാണ് 14ാം നിയമസഭയുടെ ഏഴാമത് സമ്മേളനം ആരംഭിച്ചത്.
സംസ്ഥാനത്ത് തുടരുന്ന ബിജെപി-സിപിഎം സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമായാണ് സഭയിലെത്തിയത്. ഇതിനുശേഷം ആരംഭിച്ച ചോദ്യോത്തരവേളയിൽ മുസ്ലീംലീഗ് അംഗങ്ങളാണ് മെഡിക്കൽ കോഴ വിഷയം ആദ്യമുന്നയിച്ചത്.












Click it and Unblock the Notifications