എല്ലാം തുറന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട നടി... ദിലീപുമായി വസ്തു ഇടപാടില്ല, അറസ്റ്റില്‍ ഞെട്ടി
കൊച്ചി/തൃശൂര്‍: ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളോ പണമിടപാടുകളോ ഇല്ലെന്ന് ആക്രമിക്കപ്പെട്ട നടി. വാര്‍ത്താ കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം.
ഒരിടത്ത് പോലും ദിലീപിന്റെ പേര് പരാമര്‍ശിക്കാതെയാണ് നടിയുടെ പ്രതികരണം. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ എല്ലാവരേയും പോലെ ഞെട്ടലോടെയാണ് താന്‍ കണ്ടത് എന്നും നടി പറയുന്നുണ്ട്.
വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ വേറെ എന്തിന്‌റെയെങ്കിലും പേരിലോ ആരേയും പ്രതിയാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും നടി വ്യക്തമാക്കുന്നുണ്ട്. ഒരാളുടെ പേര് പോലും താന്‍ എവിടേയും സൂചിപ്പിച്ചിട്ടില്ല എന്നും പറയുന്നുണ്ട്. നടിയുടെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം...
കുറിപ്പ് എഴുതേണ്ടി വന്നത്
സുഹൃത്തുക്കളേ ... ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത് എന്ന് പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.
നിര്‍ഭാഗ്യകരമായ അവസ്ഥ
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു . അത് ഞാൻ സത്യസന്ധതയോടെ കേരള പോലീസിനെ അറിയിക്കുകയും , അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു .
ഞെട്ടിപ്പോയി
ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത് എന്ന് കുറിപ്പില്‍ പറയുന്നുണ്ട്. ദിലീപിന്‍റെ അറസ്റ്റ് ആക്രമിക്കപ്പെട്ട നടിയില്‍ പോലും ഞെട്ടലുണ്ടാക്കി എന്ന് തന്നെയാണ് ഇത് അര്‍ത്ഥമാക്കുന്നത്.
വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍
വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ എവിടെയും ശ്രമിച്ചിട്ടില്ല . ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല . ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്.
നടനുമായുള്ള പ്രശ്നങ്ങള്‍
ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ . ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ .
തെളിവുകളെല്ലാം
ആ വ്യക്തിയുടെ അറസ്‌റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിയ്ക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത് എന്നും ആക്രമിക്കപ്പെട്ട നടി പറയുന്നു.
കള്ളക്കേസ് ആണെങ്കില്‍
തന്നെ കള്ളകേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു . ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും , തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തെളിയട്ടെ . നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് .
വസ്തു ഇടപാടുകള്‍ ഇല്ല
ഈ സംഭവം നടന്നതിൽ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടപാടുകൾ ഉണ്ടെന്നുള്ളതാണ് . അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല .
എന്തുകൊണ്ട് മുന്പേ പറഞ്ഞില്ല
ഇത് ഞാൻ മുൻപ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു സത്യാവസ്ഥയും ഇല്ലാത്തതു കൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ് . ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ടു പറയണമെന്ന് തോന്നി . ഇത് അന്വേഷണോദ്യോഗസ്ഥർക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാൽ മതി . അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറുമാണ് .
സോഷ്യല്‍ മീഡിയയില്‍ ഇല്ല
ഫേസ്ബുക് , ട്വിറ്റെർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഞാനില്ലാത്തതു കൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന ഓരോ വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാൻ വ്യക്തമാക്കുന്നു . ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എന്ന് ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു .