അന്ന് 13 മണിക്കൂര്‍, 120 ചോദ്യങ്ങള്‍... ഇന്നിതാ വീണ്ടും ചോദ്യംചെയ്യല്‍; ദിലീപിന് എത്ര മണിക്കൂർ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനേയും സുഹൃത്ത് നാദിര്‍ഷായേയും കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂറോളം നീണ്ടുനിന്നു ആ ചോദ്യം ചെയ്യല്‍. ഇപ്പോഴിതാ അവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.
അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ 120 ചോദ്യങ്ങളാണത്രെ ഇരുവരോടും പോലീസ് ചോദിച്ചത്. അത് തിരിച്ചും മറിച്ചും ചോദിച്ചു. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല എന്ന് തന്നെ വേണം കരുതാന്‍.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനുള്ള അറസ്റ്റുകളുണ്ടാകും എന്നാണ് സൂചന. ഇനി എന്ത് സംഭവിക്കും?

വീണ്ടും ചോദ്യം ചെയ്യല്‍
ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പറയപ്പെടുന്നത്.

ചോദ്യാവലി തയ്യാറാക്കുന്നു
ദിലീപിനോടും നാദിര്‍ഷായോടും ചോദിക്കേണ്ട ചോദ്യങ്ങള്‍ പോലീസ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉതകുന്ന ചോദ്യങ്ങളായിരിക്കും ഇവ എന്നാണ് റിപ്പോര്‍ട്ടുകള്‍.

120 ചോദ്യങ്ങള്‍
കഴിഞ്ഞ തവണ 13 മണിക്കൂര്‍ ആയിരുന്നു ദിലീപിനേയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തത്. അന്ന് 120 ചോദ്യങ്ങളായിരുന്നു രണ്ട് പേരോടും ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോദ്യം തയ്യാറാക്കിയത്
കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ്. അദ്ദേഹം തന്നെ ആയിരുന്നു ചോദ്യാവലി തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. സിബിഐ പരിശീലനം ലഭിച്ചിട്ടുള്ള മിടുക്കനായ അന്വേഷണ ഉദ്യോഗസ്ഥനാണ് ദിനേന്ദ്ര കശ്യപ്.

പുതിയ ആക്ഷന്‍ പ്ലാന്‍
ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് അറിയിച്ചിട്ടുള്ളത്. വിവിധ സിഐ മാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ വീതിച്ച് നല്‍കിയിട്ടുണ്ട്.

വെറും ആരോപണം മാത്രം
ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഇതുവരെ കൃത്യമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഫോണ്‍ രേഖകള്‍ പോലും തെളിവായി ലഭിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ നാദിര്‍ഷയുടെ കാര്യം അങ്ങനെയല്ല.

സുനി വിളിച്ചത്
പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചതിന് കൃത്യമായ തെളിവുകള്‍ പോലീസിന്റെ കൈയ്യില്‍ ഉണ്ട്. ഇവര്‍ പരസ്പരം എന്ത് സംസാരിച്ചു എന്ന കാര്യത്തില്‍ മാത്രമാണ് പോലീസിന് വ്യക്തത വരുത്തേണ്ടത്.

മൂന്ന് വര്‍ഷം പഴക്കമുള്ള ക്വട്ടേഷന്‍
മൂന്ന് വര്‍ഷം മുമ്പാണ് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ തനിക്ക് ലഭിച്ചത് എന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. എന്നാല്‍ അത് എന്തിന് ഇത്ര കാലം നീട്ടിവച്ചു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇല്ല.

സുനി പറയുന്നതെല്ലാം...
പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ മുഖവിലയ്‌ക്കെടുക്കുവാനും പോലീസിന് കഴിയില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ സുനി നിഷേധിച്ചിട്ടുണ്ട്.

തെളിവില്ലാതെ ഒന്നും നടക്കില്ല
കേസില്‍ ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്. എന്നാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അത് തന്നെയാണ് ദിലീപിന്റെ ആത്മവിശ്വാസവും. തനിക്ക് കേസുമായി ഒരു ബന്ധവും ഇല്ലെന്നാണ് ദിലീപ് ആവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications