വനിത ഡോക്ടറെ ചവിട്ടിയ സംഭവം; കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിയുടെ ബന്ധുക്കള്‍; ആരോപണമിങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മർദിച്ച കേസിൽ ഡോക്ടർക്കെതിരെ ആരോപണവുമായി പ്രതി സെന്തിൽ കുമാറിന്റെ ബന്ധുക്കൾ. ഡോക്ടർക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സെന്തിലിന്റെ ബന്ധു സേതുലക്ഷ്മി പറഞ്ഞു. മീഡിയവണിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. സെന്തിൽ കുമാർ ഒളിവിൽ തുടരുകയാണ്.
നവംബർ 23ന് പുലർച്ചെയാണ് കാൻസർ ബാധിതയായ സെന്തിൽ കുമാറിന്റെ ഭാര്യ ശുഭ മരിക്കുന്നത്. മരണവിവരം അറിയിച്ചപ്പോൾ സെന്തിൽ കുമാർ വനിതാ ഡോക്ടറെ ചവിട്ടി എന്നാണ് കേസ്. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവ ദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ശുഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രോഗവിവരങ്ങൾ കൃത്യമായി അറിയിക്കാത്തത് ബന്ധുക്കൾ ചോദ്യം ചെയ്തതാണ് കേസിന് കാരണം എന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
നീതി ലഭിക്കുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സെന്തിൽ കുമാറിന്റെ കുടുംബം ആവർത്തിക്കുന്നത്. ഒപ്പം ശുഭയുടെ മൃതദേഹം ദഹിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ന്യൂറോ ഐസിയുവിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാത്രിയാണ് രോഗി മരിച്ചത്. ഐസിയുവിൽ നിന്നും പുറത്ത് വന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചതോടെ അദ്ദേഹം നിയന്ത്രണം വിട്ടു പെരുമാറുകയായിരുന്നു. സുരക്ഷാ ജീവനക്കാരരെത്തിയാണ് എത്തിയതാണ് ഡോക്ടർക്ക് സംരക്ഷണം ഒരുക്കിയത് എന്നാണ് റിപ്പോർട്ട്. പരുക്കേറ്റ ഡോക്ടർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.












Click it and Unblock the Notifications