അത് തെളിയിച്ചാൽ നിങ്ങളുടെ അടിമയാകാം! ന്യൂസ് അവറിൽ കൊമ്പ് കോർത്ത് ഗോവിന്ദനും ഗോപാലകൃഷ്ണനും!
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ സംവാദ പരിപാടിയായ ന്യൂസ് അവറില്‍ പരസ്പരം ഏറ്റുമുട്ടി സിപിഎം നേതാവ് എംവി ഗോവിന്ദനും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഭരണഘടന ചുട്ടുകരിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ച്.
ഗോപാലകൃഷ്ണന് ഭരണഘടനയെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും ഭരണഘടന ചുട്ടുകരിക്കണം എന്ന് പറഞ്ഞതാണ് നിങ്ങളെന്നും ഗോവിന്ദന്‍ ആരോപിച്ചു. മനുസ്മൃതിയാണ് ഇവിടെ പാലിക്കേണ്ടത് എന്ന് എന്ന് പറഞ്ഞത് ബിജെപിയുടേയും ആര്‍എസ്എസിന്റെയും പ്രധാനപ്പെട്ട നേതാക്കളാണ് എന്നും അതിനാല്‍ ഭരണഘടനയെ കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ഇതോടെയാണ് ആരോപണം തെളിയിക്കാന്‍ എംവി ഗോവിന്ദനെ ബിജെപി നേതാവ് വെല്ലുവിളിച്ചത്. കണ്ണൂരിലെ മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് ഗോവിന്ദന്‍ മാഷ് താഴുമെന്ന് കരുതിയില്ലെന്ന് ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. താന്‍ ഭരണഘടനയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു അഭിഭാഷകനാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഭരണഘടന കത്തിക്കണമെന്നോ മനുസ്മൃതി കൊണ്ടുവരണമെന്നോ പറഞ്ഞിട്ടില്ല.
അത്തരമൊരു വാര്‍ത്ത വസ്തുനിഷ്ഠമായി എവിടെയെങ്കിലും വന്നതായി തെളിയിക്കുകയാമെങ്കില്‍ വക്കീല്‍ കുപ്പായം അഴിച്ച് വെച്ച് എംവി ഗോവിന്ദന്റെ അടിമയായി ജീവിക്കാന്‍ തയ്യാറാണ് എന്നാണ് ബി ഗോപാലകൃഷ്ണന്‍ വെല്ലുവിളിച്ചത്. ഇതോടെ വെല്ലുവിളി എംവി ഗോവിന്ദന്‍ ഏറ്റെടുത്തു. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും പത്രത്തില്‍ വന്ന വാര്‍ത്ത അടക്കമുളള തെളിവ് കൊണ്ടുവരാമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാല്‍ തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ എംവി ഗോവിന്ദന്‍ ഏഷ്യാനെറ്റിന് മുന്നില്‍ വെച്ച് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കണമെന്ന് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.