തെങ്ങിന് മട്ടി അടിച്ചതിൽ പ്രതിഷേധിക്കുന്നവർ സൂര്യന്റെ കാവി നിറത്തിനെതിരെയും പ്രതിഷേധിക്കുമൊ; ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ലക്ഷദ്വീപില്‍ തെങ്ങിന് മട്ടി അടിച്ചതില്‍ പ്രതിഷേധിക്കുന്നവര്‍ കേരള പോലീസ് അസ്ഥാനത്ത് തെങ്ങിലും മരങ്ങളിലും കാവി അടിച്ചതിനെതിരെയും പ്രതിഷേധിക്കുമോ, പ്രമേയം കൊണ്ടുവരുമോ എന്ന് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..
തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

പ്രമേയം കൊണ്ടുവരുമോ?
ഗാന്ധി പ്രതിമയെ പറ്റി മിണ്ടാത്ത നിയമസഭ പ്രമേയം ശുഭത്വം! തെങ്ങിന് മട്ടി അടിച്ചതില്‍ പ്രതിഷേധിക്കുന്നവര്‍ സൂര്യന്റെ കാവി നിറത്തിനെതിരെയും പ്രതിഷേധിക്കുമൊ? ലക്ഷദ്വീപില്‍ തെങ്ങിന് മട്ടി അടിച്ചതില്‍ പ്രതിഷേധിക്കുന്നവര്‍ കേരള പോലീസ് അസ്ഥാനത്ത് തെങ്ങിലും മരങ്ങളിലും കാവി അടിച്ചതിനെതിരെയും പ്രതിഷേധിക്കുമോ, പ്രമേയം കൊണ്ടുവരുമോ?

ഔചിത്യം വേണ്ടേ?
പ്രമേയത്തിനു ഒരു ഔചിത്യം വേണ്ടേ? ഈ നാടിനൊരു നിയമവും ഭരണഘടനയുമുണ്ടല്ലോ? ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത് ശുംഭത്വമാണന്ന് ആര്‍ക്കാണ് അറിയാത്തത്? ഭര്‍ത്താവിന്റെ ചിത്രം സാരിയില്‍ കുത്തിയതിന് നടപടി എടുക്കുമെന്ന് രമയോട് പറഞ്ഞത് മുതല്‍ ഇന്നത്തെ പ്രമേയം വരെ കാണുമ്പോള്‍ ശുഭത്വം എന്ന വാക്കിന് പകരം വെക്കാന്‍ വേറെ വാക്കില്ല.

ഒരു നിര്‍വ്വാഹവുമില്ല
മുട്ടിനു മുട്ടിനു ഗാന്ധിസം പായുന്ന സതീശന്റെ പാര്‍ട്ടി ഗാന്ധി പ്രതിമ ലക്ഷദ്വീപില്‍ നിന്ന് തിരിച്ച് കൊണ്ടു പോന്നതില്‍ ഒരു തെറ്റും കണ്ടില്ലെന്നു മാത്രമല്ല, പിണറായിയുടെ ഏറാന്‍ മൂളികളാവുകായും ചെയ്യുന്നു. ഭാരതത്തെ കാര്‍ന്ന് തിന്നാന്‍ ശ്രമിക്കുന്ന ചിതലുകള്‍ക്ക് മട്ടിയുടെ കാവിനിറം കാണുമ്പോള്‍ ഭയം തോന്നാം. ഒരു നിര്‍വ്വാഹവുമില്ല.

കാവി തന്നെയാണ് നിറം
സൂര്യന്‍ ഉദിക്കുമ്പോഴും വൈകുന്നേരം താഴുമ്പോഴും കാവി തന്നെയാണ് നിറം, ഇനി അത് മാറ്റാന്‍ നിങ്ങള്‍ പ്രമേയം കൊണ്ടുവരുമൊ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍! ഒന്ന് പറഞ്ഞ് സന്തോഷത്തോടെ തീര്‍ക്കാം, നിങ്ങള്‍ ഏതൊക്കെ പ്രമേയങ്ങള്‍ നിയമസഭയില്‍ പരസ്പരം സ്‌നേഹിച്ച് അവതരിപ്പിച്ചിട്ടുണ്ടോ ആ പ്രമേയങ്ങളൊക്കെ കടലാസായി കുപ്പയില്‍ കിടന്നിട്ടുണ്ട്. ആരെയൊക്കെയോ പ്രീണിപ്പിക്കാന്‍ നടത്തുന്ന ഈ മത്സര പ്രമേയത്തിന്റെ ഗതിയും ഇതില്‍ നിന്ന് വ്യത്യസ്തമാകാന്‍ ഇടയില്ല.

അന്ധമായി എതിര്‍ക്കുന്നവര്‍ അറിയാന്‍
ഇനി ബിജെപിയെ ലക്ഷദ്വീപ് വിഷയത്തില്‍ അന്ധമായി എതിര്‍ക്കുന്നവര്‍ അറിയാന്‍ വേണ്ടി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ -1. കവരത്തി, മിനിക്കോയി, അഗത്തി, ആന്തോത്ത് തുടങ്ങി 6 ദ്വീപുകളില്‍ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍, 2. ദ്വീപില്‍ ഇന്റര്‍നെറ്റ് സൗകര്യം , ലഭ്യമാക്കാന്‍ 2000 കോടിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല, 3. കവരത്തിയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി.

മൂന്ന് എയര്‍ ആംബുലന്‍സുകള്‍
അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കാന്‍ മൂന്ന് എയര്‍ ആംബുലന്‍സുകള്‍, അഗത്തിയിലും കവരത്തിയിലുമായി 3 ഓക്‌സിജന്‍ പ്ലാന്റുകള്‍, ദ്വീപുകളില്‍ നിന്ന് മറ്റ് ദ്വീപുകളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ സ്പീഡ് ബോട്ടുകള്‍, കരയിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കൊച്ചിയിലും വിശാഖപട്ടണത്തുമായി നിര്‍മാണം പുരോഗമിക്കുന്ന 6 വലിയ കപ്പലുകള്‍ ഇവയെല്ലാം മോദി സര്‍ക്കാര്‍ ലക്ഷദ്വീപിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള ചില പ്രധാന പദ്ധതികള്‍ ആണ്.

യുപിഎ സര്‍ക്കാര്‍ ചെയ്ത പോലെ
ദ്വീപിനെ നശിപ്പിക്കാനായിരുന്നെങ്കില്‍, ഏറ്റവും എളുപ്പവഴി, യുപിഎ സര്‍ക്കാര്‍ ചെയ്ത പോലെ നിഷ്‌ക്രിയരാവുക എന്നതായിരുന്നു. വസ്തുതകളുടെ പിന്‍ബലമില്ലാതെ ഇപ്പോള്‍ നടക്കുന്ന മാധ്യമ കുപ്രചരണങ്ങള്‍ക്കും കടലാസിന്റെ വിലയില്ലാത്ത പ്രമേയത്തിനും ആയുസ്സ് നന്നെ കുറവായിരിക്കും.












Click it and Unblock the Notifications