ബാർ കോഴക്കേസ്: കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലൻസ്, ക്ലീൻ ചീറ്റ്
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിനും ബാറുകൾക്ക് സമീപമുള്ള മദ്യ വിൽപ്പന ശാലകൾ പൂട്ടുന്നതിനുമായി എക്സൈസ് മന്ത്രിയായിരുന്ന ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നുമായിരുന്നു ആരോപണം
തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ മന്ത്രി കെ ബാബുവിന് ക്ലീൻ ചീറ്റ് നൽകി വിജിലൻസ്. കേസിൽ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് കെ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതിനും ബാറുകൾക്ക് സമീപമുള്ള മദ്യ വിൽപ്പന ശാലകൾ പൂട്ടുന്നതിനുമായി എക്സൈസ് മന്ത്രിയായിരുന്ന ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നുമായിരുന്നു ആരോപണം. എന്നാൽ കെ.ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന മൂന്നു കോടി 79 ലക്ഷം രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ലാണ് ബാബുവിനെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ ത്വരിത പരിശോധന നടത്തി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അഴിമതിക്ക് പുറമെ സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകള്‍ക്കു സമീപമുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടാന്‍ തീരുമാനമെടുത്തു, ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളും ബാബുവിനെതിരെ ഉയർന്നിരുന്നു.
2012-2016 കാലത്ത് കേരള ബാർ ഹോട്ടൽ അസോസിയേഷൻ 3.79 കോടി രൂപ പിരിച്ചതായി അസോസിയേഷന്റെ ഫയലുകളിൽ പറയുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ബാറുകളുമായി ബന്ധപ്പെട്ട വിവിധ കേസുകൾ നടത്താൻ പിരിച്ചതാണെന്ന് ഫയലുകളിൽനിന്നു മനസ്സിലാകുമെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓരോ ആരോപണങ്ങളും പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനമില്ലെന്നു കണ്ടെത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
മുന്‍ വിജിലന്‍സ് ഡയറക്ടറുടേയും ഇടത് സര്‍ക്കാരിന്‍റെയും ഗൂഢാലോചനയാണ് കേസെന്ന് കെ.ബാബു പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ സ്ഥാനാർഥിയാകുമെന്നും ബാബു പറഞ്ഞു. തൃപ്പുണിത്തറയിൽ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ഉമ്മൻചാണ്ടി ഉറച്ചു നിൽക്കുന്നതായാണ് സൂചന. മണ്ഡലത്തിൽ ഏറ്റവും ജയസാധ്യതയുള്ള ആളാണ് ബാബുവെന്നാണ് ഉമ്മൻചാണ്ടിയുടെ പക്ഷം.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം
Recommended Video