ഊമകത്തുകളിൽ അന്വേഷണമില്ല; അഴിമതിക്കാരെ കണ്ടെത്താൻ പുതിയ ടീം, ആനന്ദ കൃഷ്ണ നയിക്കും
തിരുവനന്തപുരം: ടിപി സെൻകുമാർ ഡിജിപയായിരിക്കെ അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സെൽ ഇനിയില്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായുള്ള ചീഫ് വിജിലന്‍സ് ഓഫീസറായി ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ് ആനന്ദകൃഷ്ണനെ നിയമിച്ചു. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അഞ്ചംഗ അഭ്യന്തര വിജിലന്‍സ് സെലായിരുന്നു സെൻ കുമാർ രൂപീകരിച്ചത്.
പുതിയ ഉത്തരവോടുകൂടി സെൻകുമാർ സമിതി ഇല്ലാതായി. പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിയമനം സംബന്ധിച്ച് ഉത്തരവിട്ടത്. ഊമക്കത്തുകളുടെ പേരില്‍ ഒരു തരത്തിലുമുള്ള അന്വേഷണം വേണ്ടെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ഊമക്കത്തുകളില്‍ അന്വേഷണം വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവ വിവരശേഖരണത്തിനായി ഉപയോഗിക്കാം എന്ന് അറിയിച്ചിട്ടുണ്ട്.

പോലീസ് അഴിമതികൾ
പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട എല്ലാ അഴിമതി ആരോപണങ്ങളും പരാതികളും ചീഫ് വിജിലന്‍സ് ഉദ്യോഗസ്ഥനോ, അദ്ദേഹം ചുമത നല്‍കുന്ന ജില്ലാതല ഉദ്യോഗസ്ഥരോ അന്വേഷിക്കും.

വിജിലൻസിന് കൈമാറും
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ടതാണെങ്കില്‍ വിജിലന്‍സിന് കൈമാറും. അല്ലാത്തവയില്‍ വകുപ്പ് തല അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ബെഹ്റ അറിയിച്ചു.

ചീഫ് വിജിലന്‍സ് ഓഫീസര്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍ നിയമനം നടത്തിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണം 15 ദിവസത്തിനുള്ളിൽ
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണം എന്ന് ഉത്തരവില്‍ പറയുന്നു.

അന്വേഷണ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ
പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷമം സമർപ്പിക്കുന്നതിൽ തടസ്സമുണ്ടായാല്‍ ഡിജിപിയെ അറിയിക്കണം. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

അന്വേഷണ അവലോകനം
അഴിമതി, മൂന്നാംമുറ, കൃത്യവിലോപം തുടങ്ങി പൊലീസുകാര്‍ക്കെതിരായ എല്ലാ പരാതിയും വിജിലൻസ് അന്വേഷിക്കണം. എല്ലാ മാസവും ആദ്യ ആഴ്ച ചീഫ് വിജിലൻസ് ഓഫിസർ അന്വേഷണം അവലോകനം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാം രഹസ്യമാക്കണം
അന്വേഷണം സംബന്ധിച്ച എല്ലാ രേഖകളും രഹസ്യമായി സൂക്ഷിക്കണം. ചീഫ്,വിജിലന്‍സ് ഓഫീസര്‍ ഡിജിപിക്ക് നേരിട്ടാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറേണ്ടത്. ജീവനക്കാരിൽ നിന്നു രഹസ്യവിവര ശേഖരണം വേണമെന്നും ഡിജിപി നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.












Click it and Unblock the Notifications