കൊച്ചി മെട്രോ ആലുവ-അങ്കമാലി റൂട്ടിലേക്ക് കൂടി; 3 കിലോമീറ്റർ ഭൂഗർഭ പാത വരുന്നു? നടപടി തുടങ്ങി കെഎംആർഎൽ
കൊച്ചി: കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ സംഭവവികാസങ്ങളിൽ ഒന്നാണ് കൊച്ചി മെട്രോ. പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ട മെട്രോ ഇപ്പോൾ കൂടുതൽ മുഖം മിനുക്കൽ നടപടികളിലേക്കും മെച്ചപ്പെടുത്തലിലേക്കും ഒക്കെ കടക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊച്ചി മെട്രോ ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് നീട്ടാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായിരിക്കുകയാണ്.
അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി അവിടേക്ക് പുതിയ മെട്രോ പാതയ്ക്കായി പദ്ധതി രേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ച് ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ് കെഎംആർഎൽ. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടം ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിന്റെ ജോലികൾ പതിയെയാണ് മുന്നോട്ട് നീങ്ങുന്നത്. ഇതിനിടെയാണ് മൂന്നാംഘട്ടത്തിനുള്ള ടെൻഡർ ക്ഷണിച്ചത്.

കൂടുതൽ ഇടങ്ങളിലേക്ക് മെട്രോ വ്യാപിക്കുന്നതോടെ പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾ ആശ്രയിക്കുമെന്നാണ് വിലയിരുത്തൽ. കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്കിൽ നിന്ന് രക്ഷനേടാനും മെട്രോ വലിയ രീതിയിൽ ഗുണം ചെയ്തേക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കും കൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാവും അങ്കമാലിയിലേക്ക് മെട്രോ നീട്ടുക എന്നാണ് ലഭ്യമായ വിവരം.
ഇതിൽ ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള മെട്രോ ലൈൻ ഭൂഗർഭ പാത എന്ന നിലയിലാണ് കെഎംആർഎൽ വിഭാവനം ചെയ്‌തിരിക്കുന്നത്. ഇത് യാത്രക്കാർക്ക് പുതിയൊരു അനുഭവം കൂടിയായിരിക്കും. നിലവില്‍ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം. ഇവിടെ നിന്നാവും സർവീസ് അങ്കമാലിയിലേക്ക് കൂടി നീട്ടുക.
18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാത എന്ന രീതിയിലാണ് അങ്കമാലിയിലേക്ക് മെട്രോ വികസിപ്പിക്കുമ്പോഴുളള കെഎംആര്‍എലിന്റെ പദ്ധതി. ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് ഡിപിആറിനുളള ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയ പരിധിയായി കെഎംആർഎൽ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് ടെൻഡർ തുറക്കും. ആറ് മാസത്തിനകം ഡിപിആർ സമർപ്പിക്കണം.
നേരത്തെ ഡിപിആർ തയ്യാറാക്കലിനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾക്ക് കെഎംആർഎൽ വേഗത കൂട്ടുന്നത്. മെട്രോയുടെ മൂന്നാംഘട്ടം തൃപ്പൂണിത്തുറ-ആലുവ പാതയിൽനിന്ന് നീട്ടുന്നതിന് പകരം, പ്രത്യേകം ഒരു പാതയായി നടപ്പിലാക്കാൻ സാധിക്കുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
മൊത്തം 15 സ്‌റ്റേഷനുകളാകും നിർദ്ദിഷ്‌ട പാതയിൽ സജ്ജീകരിക്കുക. ഇതിൽ നെടുമ്പാശ്ശേരി സ്‌റ്റേഷൻ ഭൂഗർഭ പാതയിലായിരിക്കും പണി കഴിപ്പിക്കുക. ഏകദേശം 8000 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കുന്ന ചെലവ്. ജോലികൾ നീണ്ടാൽ അതിന് അനുസരിച്ച് തുക വീണ്ടും ഉയരുമെന്നതാണ് പ്രധാന വെല്ലുവിളി. അതേസമയം, വലിയ മുന്നേറ്റമാണ് കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും പ്രകടമാക്കുന്നത്.
ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്‌ത സാഹചര്യത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയിലും ഇതേ കുതിപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരെ നേടുന്ന മെട്രോ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തന ലാഭവും നേടിയിട്ടുണ്ട്.












Click it and Unblock the Notifications