പൊട്ടിക്കരഞ്ഞ്, ദൈവത്തിന് സ്തുതി അർപ്പിച്ച് ഫ്രാങ്കോ: പ്രതികരണവുമായി ജലന്ധർ രൂപതയും
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ കോടതി വരാന്തയില്‍ പൊട്ടിക്കരഞ്ഞ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വിധി കേട്ട് കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു തന്റെ അഭിഭാഷകരെ കെട്ടിപ്പിടിച്ചുകൊണ്ട് ഫ്രാങ്കോ പൊട്ടിക്കരഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. എന്നാല്‍ പിന്നീട് കോടതി വളപ്പില്‍ വെച്ച് മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
'ടീം ദിലീപ് ഇപ്പോഴും ശക്തമാണ്: പൊലീസിന്റെ ഈ നീക്കങ്ങളൊന്നും അവരെ ഭയപ്പെടുത്തിയേക്കില്ല'
പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. ഫ്രാങ്കോയുടെ അനുയായികള്‍ കോടതിക്ക് പുറത്ത് 'പ്രെയ്സ് ദ ലോർഡ് വിളിച്ച് വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച. തൃശൂരില്‍ നിന്നും എത്തിയ ഫ്രാങ്കോയുടെ ബന്ധുക്കളായ ചിലർ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്യുകയും ചെയ്തു. വിധിക്ക് പിന്നാലെ പ്രതികരിച്ചുകൊണ്ട് ജലന്ധർ രൂപതയും രംഗത്ത് എത്തിയിട്ടുണ്ട്.
പ്രാർത്ഥിച്ചവർക്ക് നന്ദിയെന്നായിരുന്നു ജലന്ധർ സഭ വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. കൂടെ നിന്നവർക്കും പിന്തുണ അറിയിച്ചവർക്കും സഭ നന്ദി അറിയിക്കുകുയം ചെയ്തു. 'ഇന്നത്തെ വിധിയിലൂടെ കോടതി ജലന്ധർ രൂപതയുടെ മെത്രാനായ ഫ്രാങ്കോ മുളയ്ക്കല്‍ പിതാവിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. നാളിതുവരെ വിശ്വസിച്ചവർക്കും, അദ്ദേഹത്തിന് വേണ്ട നിയമസസഹായം നല്‍കിയവർക്കും നന്ദി രേഖപ്പെടുത്തുന്നു'- വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ജലന്ധർ രൂപതയുടെ പേരിലാണ് വാർത്താക്കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറായിരുന്നു ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു ഫ്രാങ്കോയ്ക്കെതിരെ കുറുവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പത്തിലേറെ തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസ് എന്നിവരായിരുന്നു പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. അതേസമയം കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുമെന്നാണ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. വിധി പറയുന്ന സാഹചര്യത്തിൽ കോട്ടയം അഡീഷണൽ സെഷൻ കോടതിയിലും കുറുവിലങ്ങാട് മഠത്തിലും ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എഴുപതോളം പോലീസുകാരെയാണ് കോടതി പരിസരത്ത് അധികമായി വിന്യസിച്ചിരുന്നത്. ബോംബ് സ്ക്വാഡ് കോടതി മുറി പരിശോധിച്ചിരുന്നു.
Recommended Video