അധ്യക്ഷൻ പദവി തെറിക്കുമോ? സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം, അമിത് ഷായെ കണ്ടേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബി ജെ പി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊടകര കുഴല്‍പ്പണ വിവാദവും മഞ്ചേശ്വരത്ത് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കോഴ കൊടുത്തതും ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായെന്നാണ് സൂചന.
അതേസമയം, സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നാണ് ബി ജെ പി ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. വിവാദങ്ങളും ആരോപണങ്ങളും ശക്തമായി ഉയരുന്നതിനിടെ കെ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം . വിശദാംശങ്ങളിലേക്ക്. . .
അധ്യക്ഷപദവി തെറിക്കുമോ?
സംസ്ഥാനത്ത് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ കെ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് വിഷയം ചര്‍ച്ച ചെയ്യാനാണെന്നാണ് സൂചന. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ കെ സുരേന്ദ്രനോട് അധ്യക്ഷ പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെടുമോ എന്നുള്ള കാര്യം കണ്ടറിയണം.
ഷായുമായി കൂടിക്കാഴ്ച
നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെ കാണാന്‍ സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്ന് രാത്രി തന്നെ സുരേന്ദ്രന്‍ ദില്ലിക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ഈ പ്രതിസന്ധി വളരെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്.
പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു
കേരളത്തില്‍ ബിജെപി നേരിടുന്ന പ്രതിസന്ധി ദേശീയ തലത്തിലെ പ്രതിച്ഛായയ്ക്ക് വരെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികളിലും ആരോപണങ്ങളിലും കൃത്യമായ വിശദീകരണം സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് നല്‍കേണ്ടിവരും. എന്നാല്‍ സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ദേശിയ നേതൃത്വം നടപടിക്ക് മുതിര്‍ന്നേക്കില്ല.
സുരേന്ദ്രനെ മാറ്റില്ല
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരേന്ദ്രനെ മാറ്റി നിര്‍ത്തേണ്ട എന്ന അഭിപ്രായമാണ് ബിജെപി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യം കേന്ദ്രം നേതൃത്വം അംഗീകരിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. സംസ്ഥാനത്ത് നിലവില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം
അതേസമയം, മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
''റിയാസിനെ മകള്‍ വിവാഹം കഴിക്കുന്നതിനോട് പിണറായിക്ക് താൽപര്യമില്ലായിരുന്നു'', സംവിധായകന്റെ കുറിപ്പ്