5 സീറ്റുകള്‍ സ്വപ്നം കണ്ട് ബിജെപി; കുമ്മനം,നിര്‍മല,സെന്‍കുമാര്‍ മുതല്‍ സുരേഷ് ഗോപി വരെ പരിഗണനയില്‍
Recommended Video

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയോടെ ഇളകി മറിഞ്ഞ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാമെന്ന കണക്ക്കൂട്ടലിലാണ് ബിജെപി. സ്ത്രീപ്രവേശന വിധിക്കെതിരായി നടത്തിയ സമരം വിശ്വാസികള്‍ക്കിടയില്‍ സ്വാധീനം വർധിപ്പിച്ചുവെന്നും വർധിച്ച സ്വാധീനം വോട്ടാക്കി മാറ്റിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാർട്ടി കനത്ത വെല്ലുവിളി നേരിടുന്നതിനാല്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നാണ് ബിജെപി ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്ന പദ്ധതി. കേരളത്തില്‍ 5 സീറ്റിലെങ്കിലും വിജയിക്കണമെന്നാണ് ദേശീയ നേതൃത്വം നല്‍കിയ മുന്നറിയിപ്പ. അത് എങ്ങനെ സാധ്യമാവുമെന്ന് ആലോചനയിലാണ് സംസ്ഥാന നേതൃത്വം. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപി അനുകൂല മനോഭാവം
യുവതീപ്രവേശനത്തിനെതിരായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരവും പ്രതിഷേധങ്ങളും അതിനെ സര്‍ക്കാര്‍ നേരിട്ട രീതിയും ഹൈന്ദവ വിശ്വാസികളില്‍ ബിജെപി അനുകൂല മനോഭാവം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

പ്രതീക്ഷ
ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്‍റെ ഉറച്ച നിലപാടും പിന്തുണയും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും വിജയ സാധ്യതയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപി പദ്ധതി.

ഏറ്റവും കൂടുതല്‍ സാധ്യത
പാര്‍ട്ടിക്ക് ദീര്‍ഘകാലമായി വിജയ പ്രതീക്ഷയുള്ളതും എന്നാല്‍ നിസ്സാര വോട്ടുകള്‍ക്ക് വിജയം അകന്നുനില്‍ക്കുന്നതുമായി തിരുവനന്തപുരുത്താണ് ബിജെപി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇത്തവണ തിരുവനന്തപുരം ഏതുവിധേനയും പിടിച്ചെടുത്തേ തീരുവെന്നാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ നിര്‍ദ്ദേശം.

5 മണ്ഡലങ്ങള്‍
തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവയാണ് പാര്‍ട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍. സംസ്ഥാനത്ത് ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത് എന്നാണ് തീരുമാനം.

കുമ്മനമില്ലെങ്കില്‍
മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ചു തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കേന്ദ്രനേതൃത്വത്തിന്‍റെയാകും അന്തിമ തീരുമാനം. കുമ്മനമില്ലെങ്കില്‍ സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കും.

സുരേന്ദ്രന്‍റെ പേരും
തിരുവനന്തപുരം സീറ്റിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേരുമുണ്ട്. ശ്രീധരന്‍ പിളളയേക്കാള്‍ വിജയ സാധ്യതയുള്ള കെ സുരേന്ദ്രനായി വി മുരളീധര പക്ഷം ശക്തമായി തന്നെ രംഗത്തുണ്ട്. തിരുവനന്തപുരം സീററില്‍ കേന്ദ്ര നേതൃത്വത്തിന്‍റെയാകും അന്തിമ തീരുമാനം.

നിര്‍മ്മലാ സീതാരാമന്‍
കേരളത്തിലുടനീളം സാധ്യത വര്‍ധിപ്പിക്കാനായി ദേശീയ നേതാക്കളില്‍ ചിലര്‍ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. കേന്ദ്ര മന്ത്രിയും തമിഴ്നാട് സ്വദേശിയുമായ നിര്‍മ്മലാ സീതാരാമന്‍റെ പേരാണ് ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്.

പത്തനംതിട്ടയില്‍
പാര്‍ട്ടി നേതാക്കള്‍ ആരുമില്ലെങ്കില്‍ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ശബരിമല സമരം ഏറ്റവും ശക്തമായിരുന്ന പത്തനംതിട്ടയിലും ശ്രീധരന്‍പിള്ളയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

നേരത്തെ പരിഗണിച്ചത്
കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെയായിരുന്നു നേരത്തെ പത്തനംതിട്ടയില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്‍റെ പേരും ഇവിടെ പരിഗണനയിലുണ്ട്.

അനുകൂല ഘടകം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്സഭാ സീറ്റിന് കീഴിലുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി മികച്ച മുന്നേറ്റം കാഴ്ച്ചവെച്ചതാണ് തൃശൂരില്‍ ബിജെപി കാണുന്ന അനുകൂല ഘടകം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണനേയോ കെ സുരേന്ദ്രനെയോ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

ശോഭാ സുരേന്ദ്രന്‍
ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കാറുള്ള പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് പ്രഥമ പരിഗണനയില്‍ ഉള്ളത്. സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാറിന്‍റെ പേരും സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നു കേള്‍ക്കുന്നു.

കാസര്‍കോട്
കാസര്‍കോട് മണ്ഡലത്തിലും സുരേന്ദ്രന്‍റെ പേര് പരിഗണനയിലുണ്ടെങ്കിലും അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. ജില്ലയിലെ ഒരു വിഭാഗത്തിന് സുരേന്ദ്രനോടുള്ള അതൃപ്തി പരസ്യമാണ്. സുരേഷ് ഗോപിയെ കാസര്‍കോഡ് രംഗത്ത് ഇറക്കിയാലോ എന്ന ആലോചനയുമുണ്ട്.

യുഡിഎഫിന് അനുകൂല തരംഗം ഉണ്ടാക്കുമോ
ശബരിമല കര്‍മസമിതിയുടെ മുന്‍നിരയിലുള്ള മുന്‍ഡിജിപി സെന്‍കുമാറിനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. കൊല്ലത്തും സെന്‍കുമാറിന്‍റെ പേര് പരിഗണനയിലുണ്ട്. ശബരിമല വിധിയെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ ബിജെപി വലിയ പ്രതീക്ഷ മുന്നോട്ട് വെക്കുമ്പോഴും സര്‍ക്കാര്‍ വിരുദ്ധ വികാരം യുഡിഎഫിന് അനുകൂല തരംഗം ഉണ്ടാക്കുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട്.












Click it and Unblock the Notifications