ചെങ്ങന്നൂരിൽ കുമ്മനം മത്സരിക്കും? ശ്രീധരൻ പിള്ള പിന്മാറി, കുമ്മനത്തെ നിർദേശിച്ച് പാർട്ടി ജില്ല ഘടകം
കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകാനില്ലെന്ന് ശ്രീധരൻ പിള്ള. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യക്തായായിരുന്നു ശ്രീധരൻ പിള്ള. മത്സരിക്കില്ലെന്ന് ശ്രീധരൻ പിള്ള കേന്ദ്രത്തെ അറിയിച്ചതോടെ കുമ്മനം മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബിജെപി ഏറ്റവും കൂടുതൽ വോട്ട് നേടിയത് കഴിഞ്ഞ പ്രാവശ്യം ശ്രീദരൻ പിള്ള മത്സരിച്ചപ്പോഴായിരുന്നു. 42682 വോട്ടാണ് ശ്രീധരൻ പിള്ള നേടിയത്. തിരഞ്ഞെടുപ്പിൽ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതുകൊണ്ട് തന്നെ സഭകളുമായും എന്‍എസ്എസുമായും നല്ല ബന്ധം പുലര്‍ത്തുന്ന കുമ്മനം തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകവും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
മുന്നണികൾക്ക് ജീവൻ മരണ പോരാട്ടം
കുമ്മനത്തെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്. മൂന്നണികൾക്കു ജീവന്മരണ പോരാട്ടമാവുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു പാർട്ടികൾ തയ്യാറെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം
കെകെ രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2016 ൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ചെങ്ങന്നൂർ. ബിജെപിയുടെ മികച്ച പ്രകടനമായിരുന്നു ഫലത്തെ സ്വാധീനിച്ചത്.
ബിജെപിയുടെ മികച്ച പ്രകടനം
2011ൽ 51% വോട്ട് നേടി യുഡിഎഫ് ജയിച്ചപ്പോൾ 42% വോട്ട് നേടിയ എൽഡിഎഫ് രണ്ടാം സ്ഥാനത്തും നാലു ശതമാനം മാത്രം വോട്ട് നേടിയ ബിജെപി മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാൽ, മൂന്നു മുന്നണികളും വോട്ട് പങ്കുവച്ച 2016ൽ 36% വോട്ട് നേടിയ എൽഡിഎഫ് വിജയിക്കുകയും യുഡിഎഫ് 30% വോട്ട് നേടുകയും ചെയ്തു. ബിജെപിയുടെ വോട്ട് നാലു ശതമാനത്തിൽനിന്ന് 29 ശതമാനമായി ഉയരുകയായിരുന്നു.
സ്വയം വിലയിരുത്തൽ
മോദി തരംഗത്തിൽ ബിജെപി നടത്തിയ പ്രകടനം ആവർത്തിക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതേസമയം രണ്ടു വട്ടം ജയിച്ച മണ്ഡലത്തിൽ, പരാജയത്തിനു ശേഷവും സജീവമായി തുടർന്ന എഐസിസി സെക്രട്ടറി പിസി. വിഷ്ണുനാഥിന് തന്നെയായിരിക്കും ആദ്യ പരിഗണന. മണ്ഡലത്തിലെ വിജയ സാധ്യത സംബന്ധിച്ചു സ്വയം വിലയിരുത്തൽ നടത്താൻ വിഷ്ണുനാഥിനോടു നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ചെങ്ങന്നൂർ നിലനിർത്തും...
ഏതു വിധേനയും ചെങ്ങന്നൂരിൽ ജയിക്കണമെന്ന സന്ദേശം നൽകിയാണു സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു പിണറായി വിജയൻ മടങ്ങിയതെന്നാണ് സൂചനകൾ. പ്രദേശവാസി കൂടിയായ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരാണു പ്രധാന പരിഗണനയിലെന്നു സൂചനയുണ്ട്. നടി മഞ്ജു വാര്യരെ നിർത്തുമെന്നും പ്രചരണം ഉണ്ടായിരുന്നു.