'അരവിന്ദ് കെജ്രിവാളിന് സിഎഎ അനുകൂല നിലപാട്'! 'അത് പിണറായിക്കറിയാം, കുറിപ്പ്!
തിരുവനന്തപുരം: ദില്ലിയില്‍ ബിജെപിയെ തുരത്തി കൂറ്റന്‍ വിജയം സ്വന്തമാക്കിയ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെജ്രിവാളിനെ അഭിനന്ദിച്ചിട്ടുണ്ട്.
കെജ്രിവാളിന്റെ വിജയം സ്വന്തം വിജയം പോലെ ആഘോഷിക്കുന്ന പിണറായി വിജയന്‍ പൗരത്വ നിയമത്തിലും കശ്മീര്‍ വിഷയത്തിലും അടക്കം കെജ്രിവാളിനുളള നിലപാട് പിന്തുടരണം എന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. സിഎഎയെ കെജ്രിവാള്‍ പിന്തുണയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പിണറായിക്ക് സ്വന്തം വിജയം പോലെ
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെയും കെജരിവാളിന്റെയും വിജയം സ്വന്തം വിജയം പോലെ കൊണ്ടാടുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സിപിഎമ്മും തന്റേടമുണ്ടെങ്കില്‍ പൗരത്വനിയമ ഭേദഗതിയുടെയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെയും കാര്യത്തില്‍ അവരുടെ അതേ നിലപാട് പിന്തുടരാന്‍ തയ്യാറാകണം. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളെ പിന്തുണച്ചല്ല കെജരിവാളും ആപ്പും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്.

വികസനം കേന്ദ്രം വക
അശാസ്ത്രീയമായ വിധത്തിൽ സൗജന്യങ്ങൾ വാരിക്കോരി കൊടുത്തതുകൊണ്ടാണ് അവര്‍ക്കു ജയിക്കാനായത്. രാജ്യതലസ്ഥാനമായ ഡൽഹിയുടെ മുഖമുദ്ര കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ്. അതാണ് വസ്തുത. വികസനമല്ല, ഖജനാവ് പാപ്പരാക്കുന്ന സൗജന്യങ്ങളാണ് കെജരിവാളിന്റെ നയം.

അഭിനന്ദിക്കാൻ മത്സരം
പക്ഷേ, തൽക്കാലത്തേക്ക് ആളുകളുടെ കൈയടി നേടാൻ നടത്തുന്ന ഇത്തരം വികലശ്രമങ്ങൾ ആത്യന്തികമായി നാടിനെ നശിപ്പിക്കും. ഇതിനിടയിലാണ്, സിഎഎ ഒരു വിഷയമല്ലാത്ത ഡല്‍ഹിയിലെപ്പോലെ അത് ഒരു വിധത്തിലും ബാധിക്കാത്ത കേരളത്തിൽ സിഎഎ യെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി, ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവച്ച് തലങ്ങും വിലങ്ങും വീശുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും കെജരിവാളിനെ അഭിനന്ദിക്കാൻ മല്‍സരിക്കുന്നത്.

പിണറായിയോട് ചോദ്യം
കാപട്യം അവസാനിപ്പിച്ച് സിഎഎയിലും കെജരിവാളിന്റെ മാതൃക പിന്തുടരാന്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം. ശ്രീ പിണറായി വിജയന്‍ കെജരിവാളിനെ ഫോണില്‍ വിളിച്ച് അഭനന്ദിച്ചതിനു പുറമേ കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഡല്‍ഹി ഫലം ഉല്‍സാഹം പകരുന്നതാണ് എന്നാണ് അതില്‍ പറയുന്നത്.

സമരങ്ങളെ പിന്തുണച്ചിട്ടില്ല
'ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ' ഡല്‍ഹി ജനവിധി ശക്തിപ്പെടുത്തും എന്നും അദ്ദേഹം കത്തില്‍ അവകാശപ്പെടുന്നു. പക്ഷേ, ഈ സമരങ്ങളെയൊന്നും പിന്തുണച്ച് ഒരു വാക്കുപോലും കെജരിവാള്‍ പറഞ്ഞിട്ടേയില്ല എന്നതാണല്ലോ യാഥാര്‍ത്ഥ്യം. സിഎഎയെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സമരങ്ങളെക്കുറിച്ചോ കത്തില്‍ പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

പിണറായിയുടെ അഭിപ്രായമല്ല
അക്കാര്യത്തില്‍ തന്റെ അഭിപ്രായമല്ല കെജരിവാളിന് എന്ന് പിണറായിക്കു നന്നായി അറിയാം. അതുകൊണ്ട് വളച്ചുകെട്ടില്ലാതെ കെജരിവാളിന്റെ സിഎഎ നിലപാടിനേക്കുറിച്ച് സ്വന്തം അഭിപ്രായം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയ്യാറാകണം. കെജരിവാളിനെ അഭിനന്ദിക്കുന്നതുപോലെ അദ്ദേഹത്തിന്റെ സിഎഎ അനുകൂല നിലപാടിനെയും അഭിനന്ദിക്കുന്നുണ്ടോ എന്ന് തുറന്നു പറയാന്‍ തയ്യാറാകണം'' എന്നാണ് പോസ്റ്റ്.












Click it and Unblock the Notifications