ക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെയും ബിജെപിയെയുമെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കത്തോലിക്ക സഭ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ കാണിക്കരുതെന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ നിലപാട് ബിജെപിയുടെ രാഷ്ട്രീയത്തിനുളള അംഗീകാരമാണെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തൊട്ടുകൂടായ്മ ഇല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. സഭാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സഭാ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടത്.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ബിജെപിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ കാണിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന് എതിരാണ് എന്ന ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ നിലപാട് ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുമ്പോഴും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും ബിജെപിയെയും ആണെന്നത് ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ട സത്യമാണ്.
എത്രകാലമായി കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും ന്യൂനപക്ഷ വേട്ടയുടെ ഇല്ലാക്കഥകളും പെരുപ്പിച്ചു വെച്ച് നുണകളും പ്രചരിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉപയോഗിക്കുന്നു? എന്നിട്ട് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് അവർക്ക് തോന്നി തുടങ്ങുന്ന സമയത്ത് അവരുടെ ആശാകേന്ദ്രമായി അവർ കാണുന്നത് ബിജെപിയെ ആണല്ലോ. തങ്ങളുടെ രാഷ്ട്രീയ ബോധം ദേശീയതയിൽ അർപ്പിച്ച ഏതു ക്രൈസ്തവനും ഏതു മുസൽമാനും ഏതു സിഖുകാരനും ആശ്രയിക്കാനും വിശ്വസിക്കാനും ചേർന്ന് നിൽക്കാനും കഴിയുന്ന പാർട്ടിയാണ് ബിജെപി. ദേശീയതയാണ് നമ്മുടെ രാഷ്ട്രീയം. ഇന്ത്യ എന്നതാണ് നമ്മുടെ വികാരം..