ബിജെപി പ്രവർത്തകന്റെ ഓട്ടോ തീവെച്ച് നശിപ്പിച്ചു; സംഭവം ബദിയടുക്കയിൽ, പ്രതികൾ പിടിയിൽ!!
ബദിയടുക്ക: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്തിട്ടും അണികൾ അടങ്ങുന്നില്ല. കാസർകോട് ബദിയടുക്കയിൽ ബിജെപി നേതാവിന്റെ ഓട്ടോ കത്തിച്ചു. ആദൂര്‍ ബെള്ളൂരിലെ ബിജെപി ബൂത്ത് സെക്രട്ടറി ഗോപാലന്റെ ഓട്ടോറിക്ഷയാണ് അഗ്നിക്കിരയാക്കിയത്. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ കടങ്കൈ എന്ന സ്ഥലത്താണ് ഓട്ടോറിക്ഷ കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ കേസിലെ പ്രതിയടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗോപാലനുമായി പ്രതിക്ക് നേരത്തെ വൈരാഗ്യമുണ്ട്. ഇതാണ് ഓട്ടോറിക്ഷ തീവെപ്പിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തിന് പിന്നാൽ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന് വ്യക്തമല്ല. ശാന്തിഗുരി സ്വദേശിയായ ഗോപാലന്‍ പള്ളപ്പാടിയിലാണ് ഓട്ടോറിക്ഷ വെക്കാറുള്ളത്. പള്ളപ്പാടിയില്‍ നിന്നും ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി കടങ്കൈയിലെ റോഡില്‍ വെച്ച് അക്രമികള്‍ കത്തിക്കുകയായിരുന്നു.
ഓട്ടോ മുഴുവനായും കത്തി നശിച്ച നിലയിലായിരുന്നു കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായി പുറത്തിറങ്ങിയ ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും പോലീസ് പിടികൂടി. അതേസമയം നീലേശ്വരത്ത് ബിജെപി മുൻസിപ്പൽ കമ്മറ്റി അംഗം സന്തോഷിമന് ക്രൂര മർദ്ദനമോറ്റു. ഹർത്താൽ ദിന സംഘർഷത്തിനിടെ പരുക്കേറ്റ ബിജെപി പ്രവർത്തകനെ ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മാറ്റുന്നതിനിടെ വീണ്ടും വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു. തുടർന്ന് സന്തോഷിനെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.