ലോക്സഭയില്‍ തിരുവനന്തപുരം ഉറപ്പെന്ന് ബിജെപി; പക്ഷെ അതു പോര, ഈ രണ്ടെണ്ണം കൂടി വേണം, നേതൃയോഗം ഇന്ന്
കോട്ടയം: ദേശീയ തലത്തില്‍ തന്നെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ക്ക് ബി ജെ പി നേതൃത്വം തുടക്കം കുറിച്ചിരിക്കുകയാണ്. ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച പ്രത്യേക യോഗകളും സംസ്ഥാന തലത്തില്‍ ചേർന്ന് വരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം പ്രത്യേക അജണ്ടയാക്കിയുള്ള കേരളത്തിലെ ബി ജെ പി നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത് ചേരുന്നത്.
രാവിലെ പത്തു മണിക്ക് കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്കു ശേഷം സംസ്ഥാന ഭാരവാഹി യോഗവും നടക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തില്‍ ആദ്യമായി നടക്കുന്ന പ്രധാന കൂടിക്കാഴ്ചയുമാണ് ഇത്.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം, പാർട്ടി പ്രധാനമായി ലക്ഷ്യം വെക്കുന്ന എ ക്ലാസ് മണ്ഡലങ്ങളുടെ പ്രവർത്തനം, സംസ്ഥാനത്തുടനീളം വോട്ട് വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചർച്ചയായേക്കുമെന്നാണ് സൂചന. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കും യോഗത്തില്‍ രൂപം കൊടുത്തേക്കും. യോഗങ്ങള്‍ കോട്ടയത്ത് വെച്ച് നടത്തുന്നതിലും ഇത്തരമൊരു ലക്ഷ്യമുണ്ട്.

ഇത്തവണ കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി അക്കൌണ്ട് തുറക്കുക എന്നുള്ളതാണ് ബി ജെ പി ലക്ഷ്യം. അതിന് അവർ പ്രധാനമായും ഉന്നമിടുന്നത് തിരുവനന്തപുരം തന്നെയാണ്. തിരുവനന്തപുരം ഇത്തവണ ഉറപ്പ് തന്നെയാണെന്നാണ് ബി ജെ പിയുടെ അവകാശവാദം. കഴിഞ്ഞ തവണകളില്‍ വഴുതിപ്പോയ 2024 ല്‍ കയ്യില്‍ വരുന്നതോടെ സംസ്ഥാനത്ത് ആദ്യമായി ലോക്സഭ തിരഞ്ഞെടുപ്പ് വിജയമെന്ന ചരിത്രം കുറിക്കുമെന്നും ബി ജെ പി അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍, കാസർകോട് എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളായിരുന്നു ബി ജെ പി എ പ്ലസ് മണ്ഡലങ്ങൾ എന്ന് പ്രഖ്യാപിച്ചത്. സുരേഷ് ഗോപി, ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിങ്ങളനെ ബിജെപിയിലെ പ്രമുഖരെ തന്നെ പാർട്ടി രംഗത്തിറക്കുകയും ചെയ്തു. മോദിയും അമിത് ഷായും ഉള്‍പ്പടേയുള്ള പ്രമുഖർ പ്രചരണത്തിന് എത്തിച്ചേരുകയും ചെയ്തു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും അനായാസ ജയവും ആറ്റിങ്ങലും തൃശ്ശൂരും കാസർകോട് ശക്തമായ മത്സരം കാഴ്ചവെച്ച് വോട്ട് ഉയർത്തുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തിരുവനനന്തപുരം ഉള്‍പ്പടെ മുഴുവന്‍ സീറ്റിലും വീണ്ടും ഒരിക്കല്‍ കൂടി പാർട്ടി സമ്പൂർണ്ണമായി പരാജയപ്പെട്ടു. തിരുവനന്തപുരത്ത് മാത്രമാണ് ബി ജെ പി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയത്.ആകെ ലഭിച്ചത്. 12.39 ശതമാനം ആയിരുന്നു വോട്ടു വിഹിതം.

ഇക്കുറിയും ആറ് മണ്ഡലങ്ങളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം, മാവേലിക്കര, കോട്ടയം എന്നീ മണ്ഡലങ്ങളാണു പട്ടികയിലുള്ളത്. കാസർകോഡ് പട്ടികയിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര മന്ത്രിമാർക്ക് മണ്ഡലങ്ങളുടെ ചുമതല നൽകിയാണ് പ്രവർത്തനം. മാസത്തില്‍ രണ്ട് ദിവസം ചുമതലയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാകും മന്ത്രിമാർ പ്രവർത്തിക്കുക.

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി 144 ലോക്സഭ മണ്ഡലങ്ങളിലായി 40 റാലികള്‍ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയറിഞ്ഞ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ റാലി നടത്തുന്നത്. ഇതില്‍ തിരുവനന്തപുരം ഉള്‍പ്പടേയുള്ള മണ്ഡലങ്ങളുണ്ടെന്നാണ് സൂചന.
Tourist Destinations: 2022 ല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയത് ഈ രാജ്യത്തേക്ക്: ഞെട്ടിച്ച് ചൈനയും












Click it and Unblock the Notifications