മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
മുതിർന്ന ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തേ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്.

ജനസംഘ കാലം മുതൽ കേരളത്തിലെ സംഘപരിവാറിന്റെ മുഖമായിരുന്നു പി പി മുകുന്ദൻ. കേരളത്തിലെ ബി ജെ പിയുടെ കടിഞ്ഞാൺ തന്നെ ഒരുകാലത്ത് മുകുന്ദന്റെ കൈയ്യിലായിരുന്നു. 1946 ൽ കണ്ണൂരിലെ കൊട്ടിയൂരിലാണ് അദ്ദേഹം ജനിച്ചത്. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ആർ എസ് എസിൽ പ്രവർത്തിച്ച് തുടങ്ങുന്നത്. 1965 ൽ കണ്ണൂർ ജില്ലയിലെ പ്രചാരകനായി. അടിയന്തരാവസ്ഥകാലത്ത് 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ജയിൽമോചിതനായ പിന്നാലെ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായിരുന്നു.
1991 ലാണ് മുകുന്ദൻ ബി ജെ പിയുടെ സംഘടന ജെനറൽ സെക്രട്ടറിയാകുന്നത്. കേരളത്തിൽ ഏറെ വിവാദമായ കോലിബി സഖ്യം ഉണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിലും മുകുന്ദൻ ഉണ്ടായിരുന്നു.
2005 മുതല്‍ 2006-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായിരുന്നു. ബി ജെ പിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2006 മുതൽ ബി ജെ പിയുമായി അകന്ന മുകുന്ദൻ 2016 ലാണ് പിന്നീട് പാർട്ടിയിൽ സജീവമാകാൻ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ മുകുന്ദന്റെ മടങ്ങിവരവിന് അന്ന് വി മുരളീധരനും കൂട്ടരും വിലങ്ങ് തടി തീർത്തെന്നായിരുന്നു റിപ്പോർട്ടുകൾ. മുകുന്ദന് മിസ് കോളടിച്ച് പാർട്ടിയിൽ വീണ്ടും അംഗത്വം നേടാമെന്ന സംസ്ഥാന അധ്യക്ഷൻ കൂടിയായ മുരളീധരന്റെ പ്രസ്താവന അന്ന് വലിയ വിവാദത്തിന് കാരണമായിരുന്നു.
അതേസമയം പാർട്ടി അധ്യക്ഷനായി കുമ്മനം രാജശേഖരൻ എത്തിയതോടെയാണ് മുകുന്ദനെ വീണ്ടും സഹകരിപ്പിക്കാനുള്ള നീക്കം സജീവമായത്. കുമ്മനം ഇടപെട്ട് മുകുന്ദനെ ബി ജെ പി പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിനെ മുകുന്ദൻ ഉന്നയിച്ച കടുത്ത വിമർശമനങ്ങൾ വീണ്ടും പാർട്ടിയിലേക്കുള്ള വഴി അടച്ചു. 2022 ലാണ് പിന്നീട് മുകുന്ദൻ ബിജെപിയിൽ തിരികെയെത്തിയത്. എന്നാൽ കെ സുരേന്ദ്രന് കീഴിലുള്ള പാർട്ടിയുടെ പ്രവർത്തനത്തെ കടുത്ത ഭാഷയിൽ തന്നെ മുകുന്ദൻ വിമർശിച്ചിരുന്നു.












Click it and Unblock the Notifications