ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ, അതാരെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അതാരെന്ന മറുചോദ്യം ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിടാനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം കെ സുരേന്ദ്രനോട് ചോദിച്ചത്. ബിജെപി ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുള്ളക്കുട്ടിക്കെതിരെയും സോളാര്‍ പരാതിക്കാരിയുടെ ആരോപണമുണ്ട്.
ദേശീയ ഉപാധ്യക്ഷന്‍ മത്സരിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരാത് എന്നാണ് സുരേന്ദ്രന്‍ തിരിച്ച് ചോദിച്ചത്. അപ്പോള്‍ അബ്ദുള്ളക്കുട്ടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി നല്‍കി. എല്ലാവരും മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം മാത്രമേ തനിക്ക് പറയാന്‍ സാധിക്കുകയുളളൂ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ബിജെപി കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷന്‍ മത്സര രംഗത്തേക്ക് ഇറങ്ങുമ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. കേന്ദ്ര നേതൃത്വം അക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ് തന്നെ ഇത്തവണ മത്സരിക്കാന്‍ ഇറങ്ങിയേക്കുമെന്ന് കെ സുരേന്ദ്രന്‍ സൂചിപ്പിച്ചു. കഴിഞ്ഞ തവണ പരാജയപ്പെട്ട പികെ കൃഷ്ണദാസ് അതിന് ശേഷം അഞ്ച് കൊല്ലമായി കാട്ടാക്കടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മാസവും അദ്ദേഹം കാട്ടാക്കടയിലെ ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇപ്പോള്‍ കാട്ടാക്കടയില്‍ കാണുന്നതില്‍ അസ്വാഭാവികതയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പലരും അതേ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ പുതുമ ഇല്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications