ബ്രാഹ്മണിക്കൽ ഹിന്ദുത്വം എന്നു കേട്ട് ബ്രാഹ്മണ ജാതിക്കാർ ബേജാറാവരുത്'; അശോകൻ ചരുവിൽ,കുറിപ്പ്
രാജ്യം ഭരിക്കുന്ന രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോൾ "ബ്രാഹ്മണിക്കൽ രാഷ്ട്രീയഹിന്ദുത്വം" എന്ന വാക്ക് ഉപയോഗിക്കുന്നത് കണ്ട് ചിലർ ബേജാറാകുന്നുണ്ടെന്ന് ചരുവിൽ

തിരുവനന്തപുരം: ഹിന്ദുത്വരാഷ്ട്രീയത്തിന് കേരളം അക്കൗണ്ട് അനുവദിച്ചിട്ടില്ല എന്നത് അഭിമാനകരമായ വസ്തുതയാണെങ്കിലും രാജ്യത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വ മൂല്യങ്ങളുടെ പ്രസരണം ഇവിടെയും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. അതു തടയാൻ കഴിയുന്നില്ല എന്നത് സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെയുള്ള മതേതര ജനാധിപത്യവാദികളുടെ ദൗർബ്ബല്യമാണ്. ബി.ജെ.പി.യുടെ സംഘടനാ പ്രവർത്തന മികവായിരിക്കില്ല, നാം പുലർത്തുന്ന ജനാധിപത്യവിരുദ്ധ മൂല്യങ്ങളായിരിക്കും നാളെ മതഭീകരരാഷ്ട്രീയത്തെ ഇവിടേക്ക് ക്ഷണിക്കുകയെന്നും അശോകൻ ചരുവിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ബ്രാഹ്മണിക്കൽ ഹിന്ദുത്വം എന്നു കേട്ട് ബ്രാഹ്മണ ജാതിക്കാർ ബേജാറാവരുത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോൾ "ബ്രാഹ്മണിക്കൽ രാഷ്ട്രീയഹിന്ദുത്വം" എന്ന വാക്ക് ഉപയോഗിക്കുന്നത് കണ്ട് ചിലർ ബേജാറാകുന്നുണ്ട്. അതിൻ്റെ ആവശ്യമില്ല. മുതലാളിത്തത്തിനെതിരെ പ്രസംഗിക്കുന്നത് കേട്ട് അങ്ങാടിയിലെ ഒരു വെറ്റിലക്കച്ചവടക്കാരൻ മുതലാളി എ.കെ.ജി.യോട് പരിഭവം പറഞ്ഞ കഥയാണ് ഓർമ്മ വരുന്നത്.
"ബ്രാഹ്മണിക്കൽ ഹിന്ദുത്വം" എന്ന പ്രയോഗം ഏതെങ്കിലും ഒരു ജാതി വിഭാഗത്തെ ഉദ്ദേശിച്ചിട്ടല്ല. മേധാവിത്തത്തിൻ്റെ ഇന്ത്യൻ സവിശേഷ രൂപഘടനയെക്കുറിച്ചാണ് ആ പരാമർശം. ഫ്യൂഡലിസമായാലും മുതലാളിത്തമായാലും അതിൻ്റെ സ്വഭാവവും ശൈലിയും ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും. ചാതുർവർണ്യമാണ് ഇന്ത്യയിലെ മേധാവിത്തരൂപത്തെ നിർണ്ണയിച്ചത്. അവിടെ അധിപർ ബ്രാഹ്മണരായിരുന്നതുകൊണ്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.
ഏതു ജാതിയിൽ ജനിച്ചവനായാലും അധികാരം കൊണ്ടോ സമ്പത്തുകൊണ്ടോ പ്രമാണിയാവുമ്പോൾ അവൻ ബ്രാഹ്മണിക്കൽ മേധാവിത്ത ശൈലി ഉപയോഗിക്കുന്നു. പോലീസ് സ്റ്റേഷനിലും സർക്കാർ ഓഫീസിലും കോടതിയിലും ചെല്ലുമ്പോൾ നമുക്കിത് കാണാനാവും. കേരളത്തിൽ നവോത്ഥാനം കൊണ്ട് മേൽഗതി നേടിയ ചില പിന്നാക്ക സമുദായങ്ങൾ ദളിതനിൽ നിന്നും റാൻ/അടിയൻ വിനയം ആഗ്രഹിക്കുന്നുണ്ട്.
ഈ ലേഖകൻ ഈയിടെ എഴുതിയ "കാട്ടൂർകടവ്" എന്ന നോവലിൽ ദളിത് ജീവിതം ഒരു വിഷയമാണ്. അതിൽ നവോത്ഥാനം കൊണ്ടും സിലോൺ പ്രവാസം കൊണ്ടും രൂപപ്പെട്ട ഈഴവപ്രമാണിത്തമാണ് പ്രതിസ്ഥാനത്തു വരുന്നത്. ഓരോ ദേശത്തും പ്രമാണിത്തം വേറെ വേറെ കൂട്ടർക്കാതിരിക്കും. ഏതു വിഭാഗക്കാർ പ്രയാഗിക്കുന്നതായാലും ആക്രമണത്തിൻ്റെ ശൈലിയും സ്വഭാവവും ബ്രാഹ്മണിക്കൽ ആയിരിക്കും.
ചാതുർവർണ്യത്തേയും മനുസ്മൃതിയേയും ആധാരമാക്കുന്ന ഒരു രാഷ്ട്രീയ കക്ഷി ഇന്ത്യ ഭരിക്കാൻ തുടങ്ങിയത് ഇത്തരം മേധാവിത്തബോധത്തെ വലിയ മട്ടിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതു കൊണ്ടാണ് ഒരു ആദിവാസി യുവാവിനെ കള്ളനെന്നു സംശയിക്കാനും ആക്രമിക്കാനും ആളുകൾ തയ്യാറാവുന്നത്. പിന്നാക്ക ജാതികൾക്കും, ദളിതനും, ആദിവാസികൾക്കും, ന്യൂനപക്ഷത്തിനും, സ്ത്രീക്കും, കുഞ്ഞുങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, വൃദ്ധർക്കും, രോഗികൾക്കും പ്രത്യേക പരിഗണന നൽകുന്ന സാമൂഹ്യനീതി നിയമങ്ങൾ രാജ്യത്തുണ്ട്. ഭരണഘടനയെ ഒരു പ്രതിസന്ധിയായി കാണുന്ന മി.നരേന്ദ്രമോദിയുടെ ഭരണത്തിൽ അവയോരോന്നും അപ്രസക്തമായിക്കൊണ്ടിരിക്കുന്നു.
എക്കാലത്തും ഇന്ത്യക്ക് മാതൃകാപരമായ ബദൽ മുന്നോട്ടുവെച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഹിന്ദുത്വരാഷ്ട്രീയത്തിന് നമ്മൾ അക്കൗണ്ട് അനുവദിച്ചിട്ടില്ല എന്നത് അഭിമാനകരമായ വസ്തുതയാണ്. പക്ഷേ രാജ്യത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വ മൂല്യങ്ങളുടെ പ്രസരണം ഇവിടെയും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. അതു തടയാൻ കഴിയുന്നില്ല എന്നത് സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെയുള്ള മതേതര ജനാധിപത്യവാദികളുടെ ദൗർബ്ബല്യമാണ്. ബി.ജെ.പി.യുടെ സംഘടനാ പ്രവർത്തന മികവായിരിക്കില്ല; നാം പുലർത്തുന്ന ജനാധിപത്യവിരുദ്ധ മൂല്യങ്ങളായിരിക്കും നാളെ മതഭീകരരാഷ്ട്രീയത്തെ ഇവിടേക്ക് ക്ഷണിക്കുക.












Click it and Unblock the Notifications