എഴുന്നേറ്റ് നടക്കരുത്; തൊണ്ണൂറുകളിലെ കാലുതകര്‍ക്കല്‍ രാഷ്ട്രീയം കണ്ണൂരിലെ മറ്റൊരു ക്രൂര വിനോദം
കണ്ണൂര്‍: കണ്ണൂരില്‍ അടുത്തകാലത്തായി വീണ്ടും പ്രചാരത്തിലായ ക്രൂരതയാണ് എതിരാളികളുടെ കാലു തകര്‍ക്കല്‍. ക്രൂരമായി വെട്ടിയും ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചും ഇരുകാലുകളും തകര്‍ക്കുകയെന്ന പ്രാകൃത രീതിയാണിത്. 1990 കളില്‍ കണ്ണൂരില്‍ ഇത്തരം ആക്രമണങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു. അടുത്തിടെ ആര്‍എസ്എസ് ഈ രീതി വീണ്ടും ആവര്‍ത്തിക്കുകയാണ്.
ഇത്തരമൊരു ആക്രമണംകൊണ്ട് എതിരാളികളെ ജീവച്ഛവമാക്കുകയാണ്. മാത്രമല്ല, കൊലപ്പെടുത്താത്തതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ വാര്‍ത്തകളില്‍ അധികം ഇടംപിടിക്കാറുമില്ല. ആര്‍.എസ്.എസിലും സി.പി.എമ്മിലും കോണ്‍ഗ്രസിലുമൊക്കെ പലരുമുണ്ട് കണ്ണൂരിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കാല്‍ നഷ്ടപ്പെട്ടവര്‍. ഇവര്‍ ഇന്നും പാതിജീവിതവുമായി മുന്നോട്ടു പോകുന്നു.

ഷുഹൈബിന്റെ കാലു തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയില്‍ വരികയാണ്. മട്ടന്നൂര്‍ മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍.എസ്.എസുകാരനായ അധ്യാപകന്റെ രണ്ടുകാലുകള്‍ എതിരാളികള്‍ വെട്ടിയെടുത്തിരുന്നു. അദ്ദേഹം ഇന്നും കൃത്രികക്കാലുമായി ജീവിക്കുന്നു.
അന്നത്തെ അക്രമത്തിന് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവ സി.പി.എം. നേതാവിനെ അമ്മയുടെയും അച്ഛന്റെയും മുന്നിലിട്ട് വെട്ടിക്കൊന്നാണ് ആര്‍എസ്എസ് പകരംവീട്ടിയത്. തോട്ടടയിലെ ഡി.സി.സി. അംഗത്തിന്റെ രണ്ടുകാലും മുട്ടിനുതാഴെ അടിച്ചുതകര്‍ത്തിരുന്നു. രണ്ടുവര്‍ഷം ചികിത്സയില്‍ കിടന്നശേഷം അദ്ദേഹം മരിച്ചു.
ഒരുകാലത്ത് കെ. സുധാകരന്റെ അനുയായി ആവുകയും പിന്നീട് അദ്ദേഹത്തിന്റെ ശത്രുപക്ഷത്താവുകയും ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ കാലുകളും ഇതേ രീതിയില്‍ അടിച്ചു തര്‍ത്തിരുന്നു. പയ്യാമ്പലത്ത് ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയാണ് കാലടിച്ചുതകര്‍ത്തത്. സുധാകരനാണ് ഇതിന്റെ പിന്നിലെന്ന് ഇപ്പോഴും പറയപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച കിഴക്കേ കതിരൂരിലെ പാല്‍വില്‍പ്പനക്കാരനായ സി.പി.എം. പ്രവര്‍ത്തകനെ ആര്‍എസ്എസ് വെട്ടിയതും ഇതേരീതിയിലാണ്. അയാളുടെ കാലും വെട്ടേറ്റു തൂങ്ങിയിരുന്നു. കൊലപ്പെടുത്താതെ കാലുകള്‍ ഇല്ലാതാക്കുകയെന്ന രീതി വീണ്ടും ആവര്‍ത്തിക്കുന്നതായാണ് പോലീസും പറയുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയരാകുന്ന പ്രവര്‍ത്തകര്‍ക്ക് പിന്നീട് ജീവിതകാലംമുഴുവന്‍ ചികിത്സയില്‍ കഴിയേണ്ടുന്ന അവസ്ഥയിലാണ്.












Click it and Unblock the Notifications