തൃശൂർ ഏങ്ങണ്ടിയൂര്‍ ദേശീയപാതയില്‍ അപകടം; ബസും കാറും കൂട്ടി ഇടിച്ച് നവ വധുവിന്റെ പിതാവ് മരിച്ചു
വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ ദേശീയപാതയില്‍ സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. 19 പേര്‍ക്ക് പരുക്ക്. കാര്‍ ഡ്രൈവര്‍ തൃശൂര്‍ ചെമ്പുക്കാവ് നീരോലി അയ്യപ്പന്റെ മകന്‍ സുഗുണന്‍ ആണ് മരിച്ചത്. ഭാര്യ മീന (50), മക്കളായ രോഹിത് (29), സുദിന (25), സുദിനയുടെ ഭര്‍ത്താവ് ചാവക്കാട് ബ്ലാങ്ങാട് പുന്നയില്‍ പ്രഭാകരന്റെ മകന്‍ പ്രവീണ്‍ (32) , ബസ് യാത്രികരായ കണ്ടശാംകടവ് വാലിപ്പറമ്പില്‍ ശ്രുതി രോഹിത് (28), ബ്ലാങ്ങാട് വട്ടേക്കാട്ടില്‍ ലക്ഷ്മി വേലായുധന്‍ (53), തളിക്കുളം എരണേഴത്ത് വിനീത (21), തളിക്കുളം ചെമ്പനാടന്‍ ശങ്കരന്‍ കുട്ടി, മുനക്കക്കടവ് പുതുവീട്ടില്‍ ബീവുമ്മ (52), വലപ്പാട് രാജ് വിഹാര്‍ മീന ശശി (48), ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ല് മഞ്ഞിപ്പറമ്പില്‍ ജയശ്രീ (54), കുണ്ടലിയൂര്‍ വടക്കുഞ്ചേരി പ്രസന്ന (53), ചാവക്കാട് പാപ്പാളി പടിഞ്ഞാറെയില്‍ ഫിദ (9), ചാവക്കാട് അറക്കപ്പറമ്പില്‍ ഫാത്തിമ (6), വലപ്പാട് കോഴിക്കോടന്‍ രാധാകൃഷ്ണന്‍ (57), ചേറ്റുവ പണിക്കവീട്ടില്‍ സാജിത (32), ഫൈസാന്‍ (5) എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണു പരുക്ക്.
കാര്‍ യാത്രികരായ മീന, പ്രവീണ്‍, രോഹിത്, സുദിന എന്നിവരെ അശ്വിനി ആശുപത്രിയിലും ഫാത്തിമ, രാധാകൃഷ്ണന്‍, സാജിത, ഫൈസാന്‍ എന്നിവരെ ചേറ്റുവ ടി.എം. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്രുതി, ലക്ഷ്മി, വിനീത, ശങ്കരന്‍ കുട്ടി, ബീവുമ്മ, മീന, ജയശ്രീ, പ്രസന്ന, ഫിദ എന്നിവര്‍ ഏങ്ങണ്ടിയൂര്‍ എം. ഐ. ആശുപത്രിയിലും ചികിത്സ തേടി. മറ്റ് രണ്ടുപേരെ തൃശൂരിലെ മറ്റൊരാശുപത്രിയിലും പ്രവേശിപ്പിച്ചു. സുഗുണനെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചു. സാജിതക്ക് ബസില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണാണു പരുക്ക്.
പരുക്കേറ്റ പ്രവീണിന്റെയും സുദിനയുടെയും വിവാഹം രണ്ട് ദിവസം മുമ്പായിരുന്നു. പ്രവീണിന്റെ ചാവക്കാട്ടെ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലിന് ചേറ്റുവ ചുള്ളിപ്പടിക്ക് തെക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെവന്ന അജിത് രാജ് ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍ അടക്കമുള്ളവരെ പുറത്തെടുത്തത്. വാടാനപ്പള്ളി ആക്ട്‌സ്, ചേറ്റുവ എഫ്.എ.സി, ചാവക്കാട് ഹയാത്ത് ആംബുലന്‍സ് സര്‍വീസുകാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം നാട്ടിക, ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസിനെ നിരന്തരം വിളിച്ചെങ്കിലും നാട്ടിക ഓഫീസില്‍ ഫോണ്‍ അറ്റന്റ് ചെയ്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗം ഏറെ വൈകിയാണ് എത്തിയത്. അതിനുമുമ്പേ പരുക്കേറ്റവരെ ആംബുലന്‍സില്‍ കയറ്റിയിരുന്നു.