കലാലയ രാഷ്ട്രീയം; ഹൈക്കോടതി വിധിക്കെതിരെ വിഎസ്, കൂട്ടത്തിൽ പിണറായിക്കിട്ടൊരു കൊട്ടും...
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സമരം നടത്തുന്നവരെ പുറത്താക്കണമെന്നാണ് കഴിഞ്ഞദിവസം വിധി പ്രസ്താവിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ മുതിർന്ന സിപിഎം നേതാവും, ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ. കലാലയ രാഷ്ട്രീയത്തിന് വിലക്കിട്ട ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്നാണ് വിഎസ് പറഞ്ഞത്.
ഇതിനിടെ സംസ്ഥാന സർക്കാരിനെ ചെറിയ രീതിയിൽ വെല്ലുവിളിക്കാനും അദ്ദേഹം മടിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്റേത് ജനാധിപത്യ സ്വഭാവമുള്ള സർക്കാരാണെങ്കിൽ വിഷയത്തിൽ ഇടപെടണമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സമരം നടത്തുന്നവരെ പുറത്താക്കണമെന്നാണ് കഴിഞ്ഞദിവസം വിധി പ്രസ്താവിച്ചത്.

പൊന്നാനി എംഇഎസ് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരമൊരു വിധി പ്രസ്താവം നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം നിലനിർത്താൻ രാഷ്ട്രീയ പ്രവർത്തനം വിലക്കണമെന്നാണ് കോടതി നിരീക്ഷിച്ചത്.
പഠിക്കാനാണ് കോളേജുകളിൽ പോകുന്നത്, രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നുള്ളവർക്ക് കോളേജിൽ നിന്ന് പുറത്തുപോകാമെന്നും കോടതി പറഞ്ഞു. പഠനാന്തരീക്ഷം തടസപ്പെടുത്തുന്ന വിദ്യാർത്ഥികളെ അധികൃതർക്ക് പുറത്താക്കാമെന്നും കോടതി നിർദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് നവനീത് പ്രസാദ് സിങ് അദ്ധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് കലാലയ രാഷ്ട്രീയത്തിനെതിരായ വിധി പറഞ്ഞത്.












Click it and Unblock the Notifications