കുരീപ്പുഴയ്ക്കെതിരെ കേസെടുക്കാനാകില്ല; സംഘപരിവാറിന്റെ എല്ലാ കള്ളങ്ങളും പൊളിഞ്ഞു, തെളിവില്ല!
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ആരോപണത്തിൽ ശ്രീകുമാരിനെതിരെ ബിജെപി കൈയ്യേറ്റം ചെയതെന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിന് പിന്നാലെ മത സ്പർദ വളർത്തിയെന്ന് കാണിച്ച് ബിജെപി കുരീപ്പുഴ ശ്രീകുമാറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ വാദം. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. നേരത്തെ കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കൊല്ലം കോട്ടുക്കലിൽ ഒരു ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ചുള്ള സംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങി വരുമ്പോഴായിരുന്നു ആക്രമണ ഭീഷണി ഉണ്ടായത്.

ആർഎസ്എസിനെ വിമർശിച്ചു
ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

കേരളം ഉത്തരേന്ത്യപോലെ നീങ്ങുന്നു
ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുന്നു എന്നതിന്റെ ഉദാഹരണമാണ് തനിക്ക് നേരെയുണ്ടായ ആക്രമണമെന്ന് ആക്രമണത്തിന് ശേഷം കുരീപ്പുഴ പ്രതികരിച്ചിരുന്നു. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും കുരീപ്പുഴ പ്രതികരിച്ചിരുന്നു.

പുസ്തകം വിറ്റുപോകാനുള്ള അടവ്
ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്‍എസ്എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല
കവി കുരീപ്പുഴ ശ്രീകുമാറിനു നേര്‍ക്കുണ്ടായ ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതികരണവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കറും രംഗത്ത് എത്തിയിരുന്നു. "ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല, കുരീപ്പുഴ ശ്രീകുമാര്‍. പവിത്രന്‍ തീക്കുനിയെ പോലെ കവിത പിന്‍വലിച്ചു മാപ്പു പറയുകയുമില്ല". എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.












Click it and Unblock the Notifications