ശ്രീജിത്തിന്റെ സമരം 764ാം ദിവസം.. അനുജൻ ശ്രീജിവിന്റെ മരണം അന്വേഷിക്കാനാവില്ലെന്ന് സിബിഐ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 764 ദിവസമായി സഹോദരന്‍ സമരം നടത്തുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസ് സിബിഐയ്ക്ക് വിട്ടിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ല എന്നാണ് സിബിഐ കേരള സര്‍ക്കാരിനെ കത്ത് മുഖാന്തരം അറിയിച്ചിരിക്കുന്നത്. ശ്രീജിവിന്റെ മരണം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കേസുകളുടെ ബാഹുല്യവും സിബിഐയെ ഈ കേസ് ഏറ്റെടുക്കുന്നതില്‍ നിന്നു പിന്നോട്ടടിക്കുന്നു.
അതേസമയം സിബിഐ അന്വേഷണം എന്ന ആവശ്യത്തിലൂന്നി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം എന്നാണ് അറിയുന്നത്. ശ്രീജിവിന് നീതി തേടിക്കൊണ്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് ജനപിന്തുണയേറുകയാണ്. ഇതോടെ ഇത്രയും നാള്‍ തിരിഞ്ഞ് നോക്കാത്ത രാഷ്ട്രീയക്കാരും നേതാക്കളുമെല്ലാം ശ്രീജിത്തിനെ തേടിയെത്തുന്നുണ്ട്.

2014 മെയ് 21നാണ് ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച് വിഷം ലോക്കപ്പിലേക്ക് കടത്തിയെന്നും അത് കുടിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസ് കൊലപ്പെടുത്തിയതാണെന്ന് കുടുംബം പറയുന്നു. ശ്രീവിജിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച് ശ്രീജിത്ത് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അന്നത്തെ പാറശ്ശാല സിഐ ഗോപകുമാരും എസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് ശ്രീജിവിനെ മര്‍ദിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. തുടരന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടു. അടിയന്തര സഹായമായി 10 ലക്ഷം രൂപ ശ്രീജിവിന്റെ കുടുംബത്തിനും നല്‍കാനും നിര്‍ദേശിച്ചു.












Click it and Unblock the Notifications