സാമ്പത്തിക പ്രതിസന്ധി: 5000 കോടി രൂപ വായ്പയെടുക്കാം; കേരളത്തിന് അനുമതി നൽകി കേന്ദ്രം
ഡൽഹി: 5000 കോടി രൂപ വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങിയ സാഹചര്യത്തിലാണിത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് വായ്പയെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ, 20,000 കോടി രൂപ വായ്പയെടുക്കാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്. എന്നാൽ, 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത് എന്നാണ് വിവരം.
ജി എസ് ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളം നേരിടുന്ന വായ്പ പ്രതിസന്ധി ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയതാണ്. കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും ധനമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം വായ്പയെടുക്കാൻ അനുമതി നേടാൻ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാൻ മുഖ്യമന്ത്രി ധനമന്ത്രിയോട് നിർദ്ദേശിച്ചു.
നേരത്തെ വായ്പയെടുക്കാൻ അനുമതി തേടി കേന്ദ്രധനമന്ത്രാലയത്തിന് കേരളം കത്ത് നൽകിയിരുന്നു. കിഫ്ബി ബാധ്യതകളെ സംസ്‌ഥനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം കേന്ദ്രത്തിൻ്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ പറയുന്നു.
കിഫ്ബി യെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധന ശേഖര നടപടികളും കേരളം മറുപടിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങളും കേന്ദ്രത്തിന് കൈമാറി. കഴിഞ്ഞ വർഷത്തെ വായ്പ കണക്കിൽ ഉന്നയിച്ച ചോദ്യങ്ങൾക്കും കേരളം മറുപടി നൽകിയിട്ടുണ്ട്.
വായ്പ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും കേരളം പോകുക എന്ന് സാമ്പത്തിക വിദഗ്ദ്ദര്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാൽ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ കേരളം പരുങ്ങലിലാകും എന്ന അവസ്ഥയാണ്. കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം നടത്താനും കേരളം ആലോചിക്കുന്നുണ്ട്.
ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനുമായി ജൂൺ ആദ്യം സംസ്ഥാനത്തിന് വേണ്ടത് 4500 കോടി രൂപയാണ്. മറ്റ് ചെലവുകൾക്കും, ശന്പള പെൻഷൻ വിതരണത്തിനുമായി രണ്ട് ഘട്ടങ്ങളിലായി 2000 കോടി രൂപ വീതം വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. ഇതിനാണ് കേന്ദ്രം തടസ്സം ഉന്നയിച്ചത്.
ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനം തുകയാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാവുക. ഇതനുസരിച്ച് കേരളത്തിന് ഈ വർഷം 32450 കോടി രൂപ വായ്പെയെടുക്കാം. വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന് കേന്ദ്രം നൽകുന്ന തുക, സംസ്ഥാനത്തിന്റെ നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്.
'ഇന്ത്യ സാമ്പത്തികമായി സഹായിച്ചു, മികച്ച ബന്ധത്തിനായി കാത്തിരിക്കുന്നു'; റനിൽ വിക്രമസിംഗെ
ജൂലൈ മുതൽ കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം കിട്ടാതെയാകും. വായ്പ എടുക്കുന്നത് കൂടി മുടങ്ങിയാൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ കാര്യമായ പ്രതിസന്ധിയുണ്ടാകും. കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശത്തോടും സംസ്ഥാനത്തിന് കടുത്ത വിയോജിപ്പ് ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സർക്കാരുകളുടെ വായ്പാ പരിധിയിൽ കണക്കാക്കാൻ കഴിയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്.