'എസ്എഫ്ഐയെ നിരോധിക്കണം പോലും'; ചാനലുകളില്‍ മുഖംവരാനുള്ള ഹൈബി ഈഡന്റെ കുതന്ത്രമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: എസ് എഫ് ഐയെ നിരോധിക്കണമെന്ന് പാർലമെന്റില്‍ ആവശ്യപ്പെട്ട ഹൈബി ഈഡന്‍ എം എല്‍ എയ്ക്ക് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി. എസ് എഫ് ഐ യെ നിരോധിക്കണമെന്ന ഹൈബി ഈഡന്റെ ആവശ്യം നിലനിൽപ്പിനു വേണ്ടിയുള്ള നിലവിളിയാണെന്നാണ് സംഘടന പ്രതികരിക്കുന്നത്.
മാധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടിയിട്ടും തളരാത്ത എസ് എഫ് ഐയെ ഇനി ബി.ജെ.പി ഗവൺമെൻ്റിനെ കൂട്ടുപിടിച്ച് നിരോധിച്ചു കളയാം എന്നാണ് കോൺഗ്രസും ഹൈബി ഈഡനും സ്വപ്നം കാണുന്നതെന്നും എസ് എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എസ് എഫ് ഐയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
'ഉള്ളതും പോയല്ലോ തൊള്ളേക്കണ്ണാ' എന്ന് പറഞ്ഞത് പോലായി: ദിലീപ് ചെയ്ത ആ പ്രവർത്തി അതിശയിപ്പിക്കുന്നു'
കഴിഞ്ഞ ദിവസമാണ് ലോക്സഭയിലെ ശൂന്യവേളയിൽ എസ്.എഫ്.ഐയെ നിരോധിക്കണം എന്ന വിചിത്രവാദവുമായി ഹൈബി ഈഡൻ എം.പി രംഗത്ത് വന്നത്. മാർച്ച് മാസത്തിൽ തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൽ ഉണ്ടായ ഒരു സംഘർഷം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യത്തിന് ഹൈബി ഈഡൻ മുതിർന്നത്.
തിരുവനന്തപുരം ലോ കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച വാർത്തകൾ പുറത്തുവന്ന സമയത്തുതന്നെ വസ്തുതകൾ നിരത്തി എസ്.എഫ്.ഐ കാര്യങ്ങൾ വിശദീകരിച്ചതാണ്. കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റായ ഒരു വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന അതിക്രമത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ വേണ്ടി സ്വയം ചെറുത്തു നിൽപ്പ് മാത്രമാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് അന്നുണ്ടായത്.
മാത്രമല്ല, തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൽ 2019 ൽ പുറത്തു നിന്നെത്തിയ കെ.എസ്.യു - യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ നടത്തിയ ആക്രമണം കേരളം മുഴുവൻ കണ്ടതാണ്. വസ്തുത ഇതാണെന്നിരിക്കെ ഈ പ്രശ്നം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ നിരോധിക്കണമെന്ന ഹൈബി ഈഡൻ്റെ ആവശ്യം നിലനിൽപ്പിനു വേണ്ടിയുള്ള നിലവിളിയായി മാത്രമേ കാണാൻ കഴിയൂ. കേരളത്തിലെ ക്യാമ്പസു കൾ മുഴുവൻ വർദ്ധിത ആവേശത്തോടെ എസ്.എഫ്.ഐയെ നെഞ്ചേറ്റുന്നത് സഹിക്കാൻ ആവാത്ത ഒരു പഴയ കെ.എസ്.യു നേതാവിൻ്റെ രോദനം മാത്രമാണിത്.
കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കണമെങ്കിൽ ആദ്യം എസ്.എഫ്.ഐയെ തകർക്കണം എന്ന ബോധ്യത്തിൽ നിന്നാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടിയിട്ടും തളരാത്ത എസ്.എഫ്.ഐയെ ഇനി ബി.ജെ.പി ഗവൺമെൻ്റിനെ കൂട്ടുപിടിച്ച് നിരോധിച്ചു കളയാം എന്നാണ് കോൺഗ്രസും ഹൈബി ഈഡനും സ്വപ്നം കാണുന്നത്. ആക്രമ രാഷ്ട്രീയത്തിനെതിരെ ഘോരം ഘോരം പാർലമെൻ്റിൽ പ്രസംഗിക്കുന്ന ഹൈബി ഈഡൻ്റെ തൊട്ടപ്പുറത്ത് ഇരിക്കുന്ന ഡീൻ കുര്യാക്കോസ് സഖാവ് ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയെ മാലയിട്ടാണ് ജയിലിൽ നിന്ന് സ്വീകരിച്ചത്. വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണിയിൽ എന്നും എസ്.എഫ്.ഐ ഉണ്ടാകും.
നിരോധന ഭീഷണി മുഴക്കി എസ്.എഫ്.ഐയെ ഒന്നും ചെയ്യാനാവില്ല എന്നും ഇന്നലകളിൽ ഹൈബി ഈഡൻ്റെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യം അട്ടിമറിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പിലാക്കിയപ്പോൾ നിരോധനങ്ങളെ ചെറുത്തു തോൽപ്പിച്ച സംഘടനയാണ് എസ്.എഫ്.ഐ എന്നും രാജ്യത്താകെ ജനങ്ങൾ ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കാലത്ത്, അതിനുവേണ്ടി പാർലമെൻ്റിൽ സമരം ചെയ്യേണ്ട ഒരു എം.പി വാർത്താ ചാനലുകളിൽ സ്വന്തം പേര് വരാൻ വേണ്ടി കാണിക്കുന്ന തരംതാണ പ്രവർത്തിയാണിതെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.